Gulf

കൊവിഡ് 19: സൗദിയില്‍ ആഭ്യന്തര പൊതുഗതാഗതത്തിന് വിലക്ക്

കൊവിഡ് 19: സൗദിയില്‍ ആഭ്യന്തര പൊതുഗതാഗതത്തിന് വിലക്ക്
X

റിയാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്നുമുതല്‍ 14 ദിവസത്തേക്ക് പൊതുഗതാഗതം നിര്‍ത്തലാക്കി സൗദി അറേബ്യ. ടാക്‌സി കാര്‍, ബസ് സര്‍വീസ്, തീവണ്ടി, വിമാന സര്‍വീസ് എന്നിവയാണ് നിര്‍ത്തിവയ്ക്കുന്നത്. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവനും ആരോഗ്യ സുരക്ഷയും കണക്കിലെടുത്ത് ശനിയാഴ്ച രാവിലെ ആറുമുതല്‍ 14 ദിവസത്തേക്ക് എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തലാക്കും. എന്നാല്‍ മെഡിക്കല്‍ എയര്‍ ആംബുലന്‍സ്, രോഗികളെ കൊണ്ടുപോവുന്ന വിമാനങ്ങള്‍, സ്വകാര്യ വ്യക്തികളുടെ വിമാന സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല. മാനുഷിക പരിഗണന നല്‍കേണ്ട ഘട്ടങ്ങളില്‍ ആഭ്യന്തര, ആരോഗ്യ, സിവില്‍ ഏവിയേഷന്‍ വിഭാഗങ്ങളുടെ അനുമതിയോടെ വിമാന സര്‍വീസ് അനുവദിക്കും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവയുടെ ജീവനക്കാരെ കൊണ്ടുപോവുന്ന ബസ് സര്‍വീസ് അനുവദിക്കും. മാനുഷിക പരിഗണന അര്‍ഹിക്കുന്ന ബസ് സര്‍വീസുകള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നു അനുമതി രേഖയോടെ സേവനം നടത്താന്‍ അനുമതിയുണ്ടാവും.


ലിമോസിന്‍, റെന്റ് എ കാര്‍ വാഹനങ്ങള്‍ തുടങ്ങിയ ടാക്‌സി സേവനങ്ങള്‍ നാളെ ആറുമുതല്‍ 14 ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തും. എന്നാല്‍ സ്വകാര്യ വാഹനങ്ങളില്‍ വ്യക്തികള്‍ക്ക് അനുമതിയുണ്ടാവും. തീവണ്ടി സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. ചരക്ക് തീവണ്ടി സര്‍വീസ് അനുവദിക്കും. ജിസാനും അല്‍ഫുര്‍സാന്‍ ദ്വീപും തമ്മില്‍ ആളുകളെ കൊണ്ടുപോവുന്ന സേവനങ്ങള്‍ക്ക് അനുമതിയുണ്ടാവും. എന്നാല്‍ ഒരു ട്രിപ്പില്‍ 100 പേരില്‍ കുടുതല്‍ പാടില്ല. ഭക്ഷണം, മറ്റു അത്യാവശ്യ വസ്തുക്കളും കൊണ്ടുപോവുന്ന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടാവും.





Next Story

RELATED STORIES

Share it