Gulf

സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി തേടാന്‍ അവസരം

സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി തേടാന്‍ അവസരം
X

ജിദ്ദ: സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി തേടാന്‍ പൊതു സുരക്ഷാവിഭാഗം അവസരമൊരുക്കി. സൗദി അറേബ്യയിലെ പ്രവിശ്യകള്‍, നഗരങ്ങള്‍, ഉള്‍നാടുകള്‍, നഗരങ്ങളിലെ വിവിധ സ്ട്രീറ്റുകള്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനമാണിത്. ആശുപത്രി സേവനങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, മാനുഷിക പരിഗണന വിഷയങ്ങള്‍, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങി അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനാണ് പബ്ലിക് സെക്യൂരിറ്റി വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയത്. ഇന്നലെ രാത്രിയാണ് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നത്. ഇതുവരെ നഗരങ്ങള്‍ തമ്മിലുള്ള യാത്രയ്ക്കു മാത്രമേ പബ്ലിക് സെക്യൂരിറ്റി പാസ് നല്‍കിയിരുന്നുള്ളൂ.

https://tanaqul.ecloud.sa/login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന കോളത്തില്‍ ഇഖാമ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ശേഷം ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പാസ് വേര്‍ഡ് ഉണ്ടാക്കുക. ഇതോടെ പാസിന് അപേക്ഷിക്കാനുള്ള കോളം കാണാം. പ്രവിശ്യയുടെ പേര്, പോവാനുള്ള സ്ഥലം, തിയ്യതി, സമയം, പുറത്തിറങ്ങാനുള്ള കാരണം, മരണമാണെങ്കില്‍ മരിച്ചവരുമായുള്ള ബന്ധം എന്നിവ സെലക്റ്റ് ചെയ്യുന്നതോടൊപ്പം കാരണം വിശദീകരിക്കാനുള്ള പ്രത്യേക കോളവുമുണ്ട്. കൂടെ വരുന്നവരുടെ വിവരങ്ങള്‍ ചേര്‍ക്കാനും സൗകര്യമുണ്ട്.

ഇഖാമ കോപ്പി, അടിയന്തര ആവശ്യമാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ അവ, അടുത്ത ബന്ധം തെളിയിക്കാനുള്ള ഇഖാമ കോപ്പി എന്നിവയും അറ്റാച്ച് ചെയ്യാം. ശേഷം അംഗീകാരത്തിനായി അയക്കണം. അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മൊബൈലില്‍ സന്ദേശമെത്തും. പരിശോധനാ കേന്ദ്രങ്ങളില്‍ ഈ പാസ് കാണിച്ചാല്‍ തടസ്സം കൂടാതെ യാത്ര ചെയ്യാം.




Next Story

RELATED STORIES

Share it