Gulf

കൊവിഡ് വ്യാപനം: ദുബയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സിനിമാ തിയറ്റര്‍, ഇന്‍ഡോര്‍ വിനോദ പരിപാടികള്‍, കായികവേദികള്‍ എന്നിവയ്ക്ക് ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 70 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. റെസ്റ്റോറന്റുകളും കഫേകളും പുലര്‍ച്ചെ ഒരുമണിക്ക് ശേഷം തുറക്കാന്‍ പാടില്ല.

കൊവിഡ് വ്യാപനം: ദുബയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
X

ദുബയ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബയ്. ഇന്ന് മുതല്‍ ഈ മാസാവസാനം വരെയാണ് കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍. സിനിമാ തിയറ്റര്‍, ഇന്‍ഡോര്‍ വിനോദ പരിപാടികള്‍, കായികവേദികള്‍ എന്നിവയ്ക്ക് ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 70 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സ്വകാര്യ ബീച്ചുകളിലും അവരുടെ നീന്തല്‍ക്കുളങ്ങളിലും അതിഥികളുടെ പ്രവേശനം മൊത്തം ശേഷിയുടെ 70 ശതമാനമാക്കി പരമിതപ്പെടുത്തിയിട്ടുണ്ട്.

പുതിയ ബുക്കിങ്ങുകള്‍ ഈ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണം. റെസ്റ്റോറന്റുകളും കഫേകളും പുലര്‍ച്ചെ ഒരുമണിക്ക് ശേഷം തുറക്കാന്‍ പാടില്ല. അവയുടെ പരിസരത്ത് വിനോദപരിപാടികള്‍ സംഘടിപ്പിക്കാനും അനുവദിക്കില്ല. പബ്ബുകള്‍/ ബാറുകള്‍ അടയ്ക്കും. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബയ് സുപ്രിം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കൊവിഡ് മുന്‍കരുതല്‍ നടപടികളും സാമൂഹിക അകലവും മാസ്‌ക് ധരിക്കലും ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ശക്തമായ നിരീക്ഷണ, പരിശോധനാ കാംപയ്‌നുകള്‍ നടത്തും. പൊതുജനാരോഗ്യം, സമ്പദ്‌വ്യവസ്ഥ, സമൂഹം എന്നിവയുടെ സുരക്ഷിതത്വത്തിനായി പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള മുന്‍കരുതല്‍ നടപടികളും അധികാരികളുടെ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുന്നതില്‍ പൊതുജനങ്ങളുടെ പ്രതിബദ്ധത നിര്‍ണായകമാണെന്ന് ദുബയ് സുപ്രിം കമ്മിറ്റി അഭിപ്രായപ്പെട്ടു.

വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഏതെങ്കിലും ലംഘനം ദുബയ് പോലിസിന്റെ കോള്‍ സെന്റര്‍ 901 വഴിയോ ദുബയ് പോലിസ് സ്മാര്‍ട്ട് ആപ്പിലെ അതിന്റെ 'പോലിസ് ഐ' സേവനത്തിലൂടെയോ റിപോര്‍ട്ട് ചെയ്യാന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രതിരോധ നടപടികള്‍ മനപൂര്‍വം അവഗണിക്കുകയോ അവ ശരിയായി നിരീക്ഷിക്കാതിരിക്കുകയോ ചെയ്താല്‍ പിഴ ചുമത്തുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കും. ഇത് പകര്‍ച്ചവ്യാധിയെ മറികടക്കുന്നതിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും നിര്‍ണായകമാണെന്ന് കമ്മിറ്റി വിലയിരുത്തി.

Next Story

RELATED STORIES

Share it