Gulf

അപകടകരമായ കംപ്യൂട്ടര്‍ ഗെയിം; മലയാളി വിദ്യാര്‍ഥി താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് എബ്രഹാം- ഡോ.സുജ ദമ്പതികളുടെ മകന്‍ നിഹാല്‍ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

അപകടകരമായ കംപ്യൂട്ടര്‍ ഗെയിം; മലയാളി വിദ്യാര്‍ഥി താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപകടകരമായ കംപ്യൂട്ടര്‍ ഗെയിം കളിച്ച മലയാളി വിദ്യാര്‍ഥിയെ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് എബ്രഹാം- ഡോ.സുജ ദമ്പതികളുടെ മകന്‍ നിഹാല്‍ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറെ പ്രചാരത്തിലുള്ള ഫോര്‍ട്ട് നൈറ്റ് കംപ്യൂട്ടര്‍ ഗെയിമില്‍ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി.

കഴിഞ്ഞദിവസം രാത്രി കളിയില്‍ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കള്‍ ശകാരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വീട്ടില്‍നിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കള്‍ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടാംനിലയില്‍ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.

സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തില്‍ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഹാല്‍. നിഖില്‍ മൂത്ത സഹോദരനാണ്. ബ്ലൂ വെയില്‍ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടര്‍ ഗെയിമാണ് ഫോര്‍ട്ട് നൈറ്റ്. 2017 ല്‍ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു.


Next Story

RELATED STORIES

Share it