Gulf

പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി ബദറുദ്ധീന്‍ യാത്രയായി; ഖബറടക്കം ഇന്ന്

നെഞ്ചു വേദനയെ തുടര്‍ന്ന് തളര്‍ന്ന് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ധീന്‍ ജീവനുവേണ്ടിയുള്ള നാല് മാസത്തെ പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങി.

പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി  ബദറുദ്ധീന്‍ യാത്രയായി; ഖബറടക്കം ഇന്ന്
X

ദമ്മാം: നെഞ്ചു വേദനയെ തുടര്‍ന്ന് തളര്‍ന്ന് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ധീന്‍ ജീവനുവേണ്ടിയുള്ള നാല് മാസത്തെ പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

2018 നവംബര്‍ അവസാനം ദമ്മാം നാരിയയിലുള്ള ഒരു കമ്പനിയില്‍ ജോലിയിലേര്‍പ്പെട്ടിരിക്കെയാണ് ബദറുദീന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പികുകയും നില വഷളായതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തുകയും വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍, ഐസിയുവില്‍ ചികില്‍സയിലായതിനാല്‍ ആശുപത്രി മാറ്റുന്നതിനെ ഡോക്ടമാര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. കൂടാതെ ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനമില്ലാത്തതും വലിയ പ്രയാസം സൃഷ്ടിച്ചു.


രണ്ടാഴ്ച മുന്‍പ് ബദറുദ്ധീനെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ എംബസിയുടെ പ്രധിനിധി സന്ദര്‍ശിക്കുകയും രോഗിയുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തിരുന്നു. അതെ തുടര്‍ന്ന് എംബസി വോളന്റിയറും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജീവകാരുണ്യവിഭാഗം കണ്‍വീനറുമായ സലിം മുഞ്ചക്കലിനെ തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.

ആരോഗ്യനില അതീവ സങ്കീര്‍ണമായി തുടരുമ്പോള്‍ തന്നെ വിദഗ്ധ ചികിത്സക്ക് വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ഡോക്ടര്‍മാരും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അനുമതി നല്‍കി. എന്നാല്‍ ദമ്മാമില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് സ്ട്രക്ച്ചര്‍ സൗകര്യത്തോടു കൂടിയുള്ള വിമാന സര്‍വീസ് ഇല്ലാത്തതും സങ്കീര്‍ണമായ ആരോഗ്യസ്ഥിതി പരിഗണിച്ചും എയര്‍ ആംബുലന്‍സുള്‍പ്പെടെയുള്ള സാധ്യതകള്‍ പരിഗണിക്കുകയും നാട്ടില്‍ നിന്നുള്ള റസ്‌ക്യൂ ടീമിനെ വരുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് മരണം സംഭവിച്ചത്.

ബദറുദ്ദീന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇവിടെ തന്നെ മറവു ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സലിം മുഞ്ചക്കല്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് ളുഹര്‍ നാമസ്‌കാരനാനന്തരം ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലിനടുത്തുള്ള മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. തുടര്‍ന്ന് ഇവിടെ തന്നെ ഖബറടക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമുതല്‍ നിയമ നടപടികള്‍ക്കും മറ്റു പേപ്പര്‍ വര്‍ക്കുകള്‍ക്കുമായി ഇബ്രാഹിം ചാവക്കാട്, സോഷ്യല്‍ ഫോറം റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍, ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട്, മുനീബ് പാഴൂര്‍, ഷംസുദ്ദീന്‍ ചാവക്കാട് എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

Next Story

RELATED STORIES

Share it