Gulf

കൊവിഡ്: കുവൈത്തില്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത

വരുംദിവസങ്ങളിലെ രോഗ വ്യാപനനിരക്ക് വിലയിരുത്തിയ ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാനാണു ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനു പുറമേ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തിരികെക്കൊണ്ടുവരാനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കൊവിഡ്: കുവൈത്തില്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും. വരുംദിവസങ്ങളിലെ രോഗ വ്യാപനനിരക്ക് വിലയിരുത്തിയ ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാനാണു ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനു പുറമേ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തിരികെക്കൊണ്ടുവരാനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന് രോഗബാധയാണു ഇന്നലെ രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

900 പേര്‍ക്കാണു ഇന്നലെ രാജ്യത്ത് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ജൂലായ് 2നു 919 പേര്‍ക്കും 3 നു 813 പേര്‍ക്കും രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ആദ്യമായാണു ഇത്രയുമധികം പേര്‍ക്ക് ഒറ്റദിവസത്തിനകം രോഗബാധ സ്ഥിരീകരിക്കുന്നത്. മാത്രവുമല്ല, ആഗസ്ത് 30 നു രാജ്യത്ത് പൂര്‍ണമായി കര്‍ഫ്യൂ പിന്‍വലിച്ച ശേഷം കഴിഞ്ഞ നാലുദിവസത്തിനകം 2,742 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണു രാജ്യത്ത് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആലോചന നടക്കുന്നത്.

ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും വീടുകളില്‍ വിവാഹപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍, ദീവാനിയകള്‍ മുതലായവ പുനരാരംഭിച്ചതുമാണു രോഗവ്യാപനം വീണ്ടും വര്‍ധിക്കാനിടയാക്കിയതെന്നാണു ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. എന്നാല്‍, ഷോപ്പിങ് മാളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ മുതലായവയുടെ പ്രവര്‍ത്തനം രോഗ വ്യാപനത്തിനു കാരണമായെന്ന വാദം ആരോഗ്യമന്ത്രാലയം നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഈ ഘടകങ്ങള്‍കൂടി പരിഗണിച്ച ശേഷമാവും വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കുക.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 22നാണു രാജ്യത്ത് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതും വിവിധ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും. ഇതിനുശേഷം ജനജീവിതം സാധാരണനിലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അഞ്ചുഘട്ട പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 22നു നാലാംഘട്ട പദ്ധതിയിലേക്ക് പ്രവേശിക്കുകയും ആഗസ്ത് 30 മുതല്‍ കര്‍ഫ്യൂ പൂണമായി പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം വീണ്ടും രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യമാണു രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it