Gulf

ചെക്ക് മോഷണം: തുഷാറിന്റെ വാദം പൊളിയുന്നു; ആരോപണം ചോദ്യംചെയ്ത് പ്രോസിക്യൂഷന്‍

ചെക്ക് മോഷണം: തുഷാറിന്റെ വാദം പൊളിയുന്നു; ആരോപണം ചോദ്യംചെയ്ത് പ്രോസിക്യൂഷന്‍
X

ദുബയ്: വണ്ടിച്ചെക്ക് കേസില്‍ പ്രതിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു. നാസില്‍ അബ്ദുല്ല ചെക്ക് മോഷ്ടിച്ചതാണെന്ന തുഷാറിന്റെ ആരോപണമാണ് അജ്മാന്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ചോദ്യംചെയ്തത്. ചെക്ക് മോഷ്ടിച്ചതാണെന്ന തുഷാറിന്റെ വാദം തള്ളിയ കോടതി, മോഷണസമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകനോട് പ്രോസിക്യൂഷന്‍ ചോദിച്ചു. അതിനിടെ, പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.

തുഷാര്‍ മുന്നോട്ടുവച്ച തുക അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ നാസില്‍ അബ്ദുല്ല ഉറച്ചുനിന്നതാണ് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ പരാജയപ്പെടാനുള്ള കാരണം. തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരായിരുന്നു. യുഎഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. കേസില്‍ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി.

നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച മുഴുവന്‍ തെളിവുകളും തുഷാറിന്റെ വാദങ്ങളെ നിരാകരിക്കുന്നവയാണ്. അതിനാല്‍തന്നെ കേസില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുഷാറിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര അനിശ്ചിതമായി നീളും. കേസ് ഒത്തുതീര്‍പ്പായില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാര്‍ ഏറെക്കാലം യുഎഇയില്‍ കുടുങ്ങും. അതല്ലെങ്കില്‍ നാസില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ തുകയും തുഷാര്‍ നല്‍കേണ്ടിവരും. 20 ദിവസത്തിനകം നിലവിലെ ജാമ്യക്കാലാവധി അവസാനിക്കും. അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരേ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്ന് നാസില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കോടതിക്കു പുറത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് തുഷാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസവും തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തിയിരുന്നു. നാസില്‍ ആവശ്യപ്പെട്ട പണം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലായിരുന്നു ചര്‍ച്ച. തുഷാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ അപര്യാപ്തമാണെന്ന നിലപാടിലാണ് നാസില്‍. 10 വര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടില്‍ 9 ദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ലയാണ് തുഷാറിനെതിരേ അജ്മാന്‍ പോലിസില്‍ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it