Big stories

യുദ്ധം തുടങ്ങി: ഉക്രെയ്‌നില്‍ റഷ്യന്‍ വ്യോമാക്രമണം; ലോകം റഷ്യയെ ഉത്തരവാദിയാക്കുമെന്ന് ബൈഡന്‍

കീവില്‍ ആറിടത്ത് റഷ്യ സ്‌ഫോടനം നടത്തിയെന്നാണ് റിപോര്‍ട്ട്. ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുദ്ധം തുടങ്ങി: ഉക്രെയ്‌നില്‍ റഷ്യന്‍ വ്യോമാക്രമണം; ലോകം റഷ്യയെ ഉത്തരവാദിയാക്കുമെന്ന് ബൈഡന്‍
X

മോസ്‌കോ: ഉക്രെയ്‌നെതിരേ യുദ്ധം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഉെ്രെകനെതിരെ റഷ്യയുടെ വ്യോമാക്രണം തുടങ്ങി. കീവില്‍ ആറിടത്ത് റഷ്യ സ്‌ഫോടനം നടത്തിയെന്നാണ് റിപോര്‍ട്ട്. ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ ഉക്രെയ്‌നിലെ ഉക്രേനിയന്‍ സൈനികരോട് ആയുധങ്ങള്‍ ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങാന്‍ പുടിന്‍ അഭ്യര്‍ത്ഥിച്ചു. ഉക്രെയ്ന്‍ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഉക്രെയ്‌നിലെ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍ പറഞ്ഞു.


തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും. എന്തിനും തയ്യാറെന്നും പുടിന്‍ പറഞ്ഞു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കി.


റഷ്യന്‍ സൈന്യം ഉക്രെയ്‌നില്‍ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിന്‍ റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്.


ഉക്രെയ്ന്‍ അധിനിവേശത്തിന് ലോകം റഷ്യയെ ഉത്തരവാദികളാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിജ്ഞയെടുത്തു.


ഒരു അധിനിവേശം 'യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഒരു വലിയ യുദ്ധത്തിന്റെ തുടക്കമാകാം' എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്യവെ, റഷ്യ ആക്രമണം നടത്തിയാല്‍ 'ഞങ്ങള്‍ സ്വയം പ്രതിരോധിക്കും' എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഉക്രെയ്ന്‍ ഒരു മാസത്തെ അടിയന്തരാവസ്ഥയില്‍ പ്രവേശിച്ചു.


കിഴക്കന്‍ ഉക്രെയ്‌നിലെ പിരിഞ്ഞുപോയ രണ്ട് പ്രദേശങ്ങള്‍ ഉക്രേനിയന്‍ സേനയുടെ ആക്രമണം തടയാന്‍ റഷ്യയുടെ സഹായം തേടിയതായി ക്രെംലിന്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രതിരോധ ആയുധങ്ങളുടെയും മാരകമല്ലാത്ത സഹായങ്ങളുടെയും രൂപത്തില്‍ ഉക്രെയ്‌നിന് കൂടുതല്‍ സൈനിക പിന്തുണ നല്‍കുമെന്ന് യുകെ പ്രഖ്യാപിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ പാശ്ചാത്യ രാജ്യങ്ങളും അവരുടെ സഖ്യകക്ഷികളും റഷ്യന്‍ ബാങ്കുകള്‍ക്കും എംപിമാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി.





Next Story

RELATED STORIES

Share it