World

അവിശ്വാസ പ്രമേയ വോട്ടെടുപ്പ്: ഇംറാന്‍ ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടോ?; മുന്നിലെ വഴികള്‍ എന്തൊക്കെ?

166 പ്രതിപക്ഷ എംഎല്‍എമാര്‍ പിന്തുണച്ചതോടെ സ്പീക്കര്‍ അംഗീകരിച്ച പ്രമേയത്തിന്മേല്‍ വീണ്ടും സഭ ചേരുന്ന മാര്‍ച്ച് 31ന് ചര്‍ച്ചയ്ക്കു തുടക്കമാവും.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ്:  ഇംറാന്‍ ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടോ?;  മുന്നിലെ വഴികള്‍ എന്തൊക്കെ?
X
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള അവിശ്വാസ പ്രമേയം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചത്. 166 പ്രതിപക്ഷ എംഎല്‍എമാര്‍ പിന്തുണച്ചതോടെ സ്പീക്കര്‍ അംഗീകരിച്ച പ്രമേയത്തിന്മേല്‍ വീണ്ടും സഭ ചേരുന്ന മാര്‍ച്ച് 31ന് ചര്‍ച്ചയ്ക്കു തുടക്കമാവും.


പ്രമേയം അവതരിപ്പിച്ചതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷവും ഏഴ് ദിവസത്തിന് മുന്‍പും വോട്ടെടുപ്പ് നടത്തണമെന്നാണ് നിയമം. സ്പീക്കര്‍ നിയമസഭ നേരത്തെ വിളിച്ചുചേര്‍ക്കാത്തത് ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ഇപ്പോള്‍ ആ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, ക്രിക്കറ്റ് താരത്തില്‍ നിന്ന് പ്രധാനമന്ത്രിയായി മാറിയ ഇമ്രാന്‍ ഖാന്‍ തന്റെ അവസാന പന്ത് വരെ കളിയ്ക്കാന്‍ ഉറച്ചു തന്നെയാണ്.

സഖ്യകക്ഷികളുമായി നീക്ക് പോക്ക്

സഖ്യകക്ഷികളുമായി അവസാന നിമിഷം ഒരു ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇംറാന്‍ ഖാന്‍. തിങ്കളാഴ്ച വരെ, അദ്ദേഹം ഇക്കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധപുലര്‍ത്തിയില്ലെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, പാര്‍ലമെന്റില്‍ 161 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ കൂടുതല്‍ ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം പുതിയ സാധ്യതകള്‍ തേടി വിവിധ രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

അതേസമയം, അദ്ദേഹത്തിന്റെ സര്‍ക്കാരിലെ ചിലര്‍ തന്നെ 2023ന് മുന്‍പ് അടുത്ത തിരഞ്ഞടുപ്പ് നടത്താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമാകില്ലെന്ന സൂചന ഈ നീക്കത്തിന് തിരിച്ചടിയാവും.

അതിനിടെ, പിടിഐ സഖ്യത്തില്‍ നിന്നുള്ള അനുഭാവികളുടെ ചോര്‍ച്ചയും ഇംറാനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയില്‍ ഇംറാന്റെ ഭരണസഖ്യത്തില്‍ 179 അംഗങ്ങളുമാണുള്ളത്. എന്നാല്‍, പാര്‍ലമെന്റില്‍ ഒരു അംഗം മാത്രമുള്ള ബലൂചിസ്ഥാന്‍ ആസ്ഥാനമായുള്ള ജംഹൂരി വതന്‍ പാര്‍ട്ടി സഖ്യത്തില്‍ നിന്ന് പിന്മാറിയതോടെ ഞായറാഴ്ച ഇത് 178 ആയി കുറഞ്ഞിട്ടുണ്ട്.

അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് ജയിക്കാനാവുമോ?

ഇംറാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതാക്കളും മറ്റ് മൂന്നു സഖ്യകക്ഷികളായ പാകിസ്താന്‍ മുസ്‌ലിം ലീഗ് -ക്യു (പിഎംഎല്‍ക്യു), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി), മുത്തഹിദെ ക്വാമി മൂവ്‌മെന്റ് പാകിസ്താന്‍ എന്നീ പാര്‍ട്ടികളോട് അവിശ്വാസ പ്രമേയത്തിനോട് എതിര്‍പ്പ് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് പാര്‍ട്ടികളും തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന.

തിങ്കളാഴ്ച വൈകീട്ട്, പ്രമേയം അവതരിപ്പിച്ചതിന് ശേഷം, ഇമ്രാന്‍ ഖാന്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിസ്ഥാനം പിഎംഎല്‍ക്യുവിന് വാഗ്ദാനം ചെയ്തിരുന്നു. ഒട്ടുംതന്നെ ജനപ്രീതിയില്ലാത്ത ഉസ്മാന്‍ ബുസ്ദാര്‍, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മുഷറഫിന്റെ ഭരണകാലത്തുണ്ടായിരുന്ന പിഎംഎല്‍(ക്യു) തലവന്‍ ചൗധരി പെര്‍വൈസ് ഇലാഹിക്ക് വഴിയൊരുക്കും.

അതേസമയം, തന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും തനിക്കെതിരെ വോട്ട് ചെയ്യാന്‍ സാധ്യതയുള്ളതുമായ സ്വന്തം പാര്‍ട്ടിയിലെ ഒരു ഡസനിനും രണ്ട് ഡസനും ഇടയിലുള്ള അംഗങ്ങളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഈ നേതാക്കളില്‍ പലരും ദക്ഷിണ പഞ്ചാബില്‍ നിന്നുള്ളവരാണ്, അവരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി റിപോര്‍ട്ടുകളുണ്ട്. അതേ മേഖലയില്‍ നിന്നുള്ള ശ്രദ്ധേയനായ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ദക്ഷിണ പഞ്ചാബിന് ഒരു പ്രത്യേക പ്രവിശ്യ സൃഷ്ടിക്കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചിരുന്നു.

പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് വേര്‍തിരിച്ച് ഇത്തരമൊരു പ്രവിശ്യ സൃഷ്ടിക്കുക എന്നത് ദീര്‍ഘകാലമായുള്ള പ്രാദേശിക ആവശ്യമാണ്, എന്നാല്‍ പഞ്ചാബി ആധിപത്യമുള്ള രാഷ്ട്രീയസുരക്ഷാ പ്രമുഖര്‍ തങ്ങളുടെ സ്ഥാനത്തിന് ഇളക്കം സംഭവിക്കുമെന്ന ഭയംമൂലം ഇത് ഒരിക്കലും ഗൗരവമായി ചര്‍ച്ച ചെയ്തിട്ടില്ല.

ഈ ശ്രമങ്ങള്‍ക്കെല്ലാം സൈന്യത്തിന്റെ നിര്‍ണായക പിന്തുണ ആവശ്യമാണ്. 2018ല്‍ ഇംറാനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സൈന്യവും ഐഎസ്‌ഐയും അദ്ദേഹത്തെ ആ സ്ഥാനത്ത് വേണ്ടെന്ന സൂചന നല്‍കി കഴിഞ്ഞു.

ഇംറാനെതിരേ 'ലണ്ടനിലെ വ്യക്തി'

ഞായറാഴ്ച, പ്രതിപക്ഷത്തിനെതിരെ ശക്തിപ്രകടനമെന്ന നിലയില്‍ ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇംറാന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫിന്റെയും ആയിരക്കണക്കിന് അനുയായികളാണ് റാലിയില്‍ അണിനിരന്നതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമ്മേളനത്തില്‍ ഇമ്രാന്‍ പ്രതിപക്ഷ പിഎംഎല്‍ (എന്‍) നേതാവ് നവാസ് ഷെരീഫിനെതിരെയും ആഞ്ഞടിച്ചിരുന്നു.'ലണ്ടനില്‍ ഇരിക്കുന്ന ഒരാള്‍' തനിക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍ക്കും രാജ്യതാല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായി പാക്കിസ്താന്റെ വിദേശനയത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

'പാക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശത്തുനിന്നു ശ്രമങ്ങള്‍ നടക്കുന്നു. നമ്മുടെ ആളുകള്‍ക്ക് അതറിയാം. എന്നാല്‍ ചിലര്‍ തങ്ങള്‍ക്കെതിരേ പണം ഉപയോഗിക്കുന്നു. ഏതൊക്കെ സ്ഥലങ്ങളില്‍ നിന്നാണ് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതെന്ന് തങ്ങള്‍ക്കറിയാം. രേഖാമൂലം ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ദേശീയ താല്‍പ്പര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

'പാകിസ്താന്റെ സ്വാതന്ത്ര്യത്തിനായുള്ള ഒരു കേസ്' താന്‍ അവതരിപ്പിക്കുകയാണെന്നും വിദേശ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ ജനങ്ങളുമായി പങ്കിടുമെന്നും ഇംറാന്‍ പറഞ്ഞു. ഗൂഢാലോചനയെന്ന് ആരോപിക്കുന്നതിന്റെ അനിഷേധ്യമായ തെളിവുകള്‍ കത്തുകളുടെ രൂപത്തില്‍ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'ലണ്ടനില്‍ ഇരിക്കുന്നയാള്‍ ആരുമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും പാകിസ്ഥാനില്‍ ഉള്ളവര്‍ ആരുടെ നിര്‍ദ്ദേശങ്ങളാണ് പിന്തുടരുന്നതെന്നും രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നു? തങ്ങളുടെ പക്കലുള്ള തെളിവ് ഞാന്‍ വെളിപ്പെടുത്തുകയാണ്. എനിക്ക് കൂടുതല്‍ വിശദമായി സംസാരിക്കാന്‍ കഴിയില്ല, കാരണം എനിക്ക് എന്റെ രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കേണ്ടതുണ്ട്. എന്റെ രാജ്യത്തിന് ഹാനികരമായ ഒന്നിനെയും കുറിച്ച് എനിക്ക് സംസാരിക്കാനാവില്ല. അതെനിക്ക് നിങ്ങളോട് പറയാമായിരുന്നു. ഞാന്‍ ആരെയും ഭയപ്പെടുന്നില്ല, പക്ഷേ പാകിസ്ഥാന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കുന്നു, 'അദ്ദേഹം പറഞ്ഞു.

ഇംറാനു മുന്നിലുള്ള വഴി

ദേശീയ അസംബ്ലിയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഇംറാനു മുന്നിലുള്ള ഏക വഴി സര്‍ക്കാര്‍ പിരിച്ചുവിട്ട് മറ്റൊരു തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുക എന്നതാണ്. ഇക്കാര്യവും ഇംറാന്റെ പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. ഞായറാഴ്ച നടത്തിയ റാലി ഏതാണ്ട് ഒരു തിരഞ്ഞെടുപ്പ് പ്രചാരണം തന്നെയായിരുന്നു. ജനാധിപത്യത്തിന് വേണ്ടി ഒരു രാഷ്ട്രീയ രക്തസാക്ഷിയായി പോരാടാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍, കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി അദ്ദേഹത്തിന് നഷ്ടപ്പെട്ട പിന്തുണ ചിലപ്പോള്‍ തിരികെ നേടാന്‍ കഴിഞ്ഞേക്കും. പ്രതിപക്ഷം കൈകോര്‍ക്കുകയും സൈന്യത്തിന്റെ പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഇംറാന്റെ ഭാവി ഇരുളടഞ്ഞതായി മാറും.

Next Story

RELATED STORIES

Share it