World

അഫ്ഗാനിലേത് ഏറ്റവും ദുഷ്‌കരമായ ഒഴിപ്പിക്കല്‍ ദൗത്യം: ജോ ബൈഡന്‍

അഫ്ഗാനിലേത് ഏറ്റവും ദുഷ്‌കരമായ ഒഴിപ്പിക്കല്‍ ദൗത്യം: ജോ ബൈഡന്‍
X

വാഷിങ്ടണ്‍ ഡിസി: അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കല്‍ ദൗത്യം ഏറ്റവും ദൃഷ്‌കരമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രക്ഷാദൗത്യത്തിന്റെ അന്തിമഫലമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പൗരന്‍മാരെയും അഫ്ഗാനില്‍ അമേരിക്കയെ സഹായിച്ച സ്വദേശികളെയും അഫ്ഗാന്‍ സഖ്യകക്ഷികളെയും കാബൂളില്‍നിന്ന് രക്ഷപ്പെടുത്തുമെന്ന് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തു. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിനുശേഷമുള്ള സാഹചര്യം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പെട്ടെന്നുള്ള താലിബാന്‍ വിജയത്തിനുശേഷമുണ്ടായ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. 'ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായതും ബുദ്ധിമുട്ടേറിയതുമായ ഒഴിപ്പിക്കലുകളിലൊന്നാണിത്. അന്തിമഫലം എന്താണെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പുവരുത്താന്‍ കഴിയില്ല- വൈറ്റ് ഹൗസില്‍നിന്നുള്ള ടെലിവിഷന്‍ പ്രസംഗത്തില്‍ യുഎസ് പ്രസിഡന്റ് വിശദീകരിച്ചു. അഫ്ഗാനിസ്താനിലെ മുഴുവന്‍ അമേരിക്കക്കാരെയും നാട്ടിലെത്തിക്കും. താലിബാനുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

യുഎസ് പൗരന്‍മാര്‍ക്ക് കാബൂള്‍ വിമാനത്താവളത്തിലെത്തുന്നതില്‍ തടസ്സങ്ങളുണ്ടാവരുതെന്ന കാര്യത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം 13,000 ആളുകളാണ് യുഎസ് സൈനിക വിമാനങ്ങളില്‍ കാബൂളില്‍നിന്ന് പുറപ്പെട്ടത്. വിമാനങ്ങള്‍ പോവുന്ന ഖത്തറിലെ ഒരു വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതോടെ മണിക്കൂറുകള്‍ നീണ്ട ഇടവേളയുണ്ടാവണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. 20 വര്‍ഷത്തെ യുദ്ധത്തിനുശേഷം അഫ്ഗാനിസ്താനില്‍ പോലും എത്ര പൗരന്‍മാരുണ്ടെന്ന് യുഎസ് സര്‍ക്കാരിന് അറിയില്ലെന്ന് ബിഡന്‍ മുന്നറിയിപ്പ് നല്‍കി.

'ഞാന്‍ വ്യക്തമാക്കട്ടെ, ഏതൊരു അമേരിക്കക്കാരനും വീട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെ വീട്ടിലെത്തിക്കും- ബൈഡന്‍ ഉറച്ചുപറഞ്ഞു. താലിബാനെതിരേ യുഎസ് സേനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ താലിബാന്റെ പ്രതികാരത്തെ ഭയക്കുകയും ചെയ്യുന്ന അഫ്ഗാനികളെ രക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. വിമാനത്താവളവുമായി ബന്ധപ്പെട്ട് ആക്രമണമുണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അഫ്ഗാനില്‍നിന്നുള്ള പിന്‍മാറ്റ തീരുമാനം അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പിച്ചോ എന്ന ചോദ്യത്തിന്, തങ്ങളുടെ വിശ്വാസ്യത എവിടെയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സേനാ പിന്‍മാറ്റത്തില്‍ യുഎസ് ഇന്റലിജന്‍സിന് വീഴ്ചപറ്റിയിട്ടില്ല. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണുള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്താനില്‍നിന്ന് മാറ്റിയെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വാരാന്ത്യത്തില്‍ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷമുള്ള പ്രതിസന്ധിയെക്കുറിച്ചുള്ള ബൈഡന്റെ രണ്ടാമത്തെ പ്രസ്താവനയാണ് വൈറ്റ് ഹൗസിലെ പ്രസംഗം.

Next Story

RELATED STORIES

Share it