World

ട്രംപ് വീണു; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്

ഇന്ത്യന്‍ വംശജ കമലാ ഹാരീസ് ചരിത്രം തിരുത്തിയെഴുതി യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. ലീഡ് നില മാറിമറിഞ്ഞ പെന്‍സില്‍വാനിയ സംസ്ഥാനത്തെ 20 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ബൈഡന്‍ വീഴ്ത്തിയത്.

ട്രംപ് വീണു; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്
X

വാഷിങ്ടണ്‍: അഞ്ചുദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ (78) അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക്. ഒപ്പം ഇന്ത്യന്‍ വംശജ കമലാ ഹാരീസ് ചരിത്രം തിരുത്തിയെഴുതി യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. ലീഡ് നില മാറിമറിഞ്ഞ പെന്‍സില്‍വാനിയ സംസ്ഥാനത്തെ 20 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ബൈഡന്‍ വീഴ്ത്തിയത്.

പെന്‍സില്‍വാനിയ സ്വന്തമാക്കിയ ബൈഡന്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 എന്ന 'മാന്ത്രികസംഖ്യ' കടന്നു. ഇതോടെ ബൈഡന് ആകെ 273 ഇലക്ടറല്‍ വോട്ടുകളായി. 214 ഇലക്ട്രല്‍ വോട്ടുകളാണ് മുന്‍ പ്രസിഡന്റ് ട്രംപ് നേടിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മറ്റ് സ്വിങ് സ്റ്റേറ്റുകളായ ജോര്‍ജിയ, അരിസോണ, നെവാഡ എന്നിവിടങ്ങളില്‍ നിലവില്‍ ബൈഡനാണ് ലീഡ് ചെയ്യുന്നത്. ഇവിടെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങള്‍ കൂടി ലഭിക്കുന്നതോടെ അദ്ദേഹത്തിന് ആകെ 306 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും.

50 സംസ്ഥാനങ്ങളിലെയും തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസി ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 538 അംഗ ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടുകളായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫലം വന്നപ്പോള്‍തന്നെ ഡൊണാള്‍ഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബൈഡന്‍ ലീഡ് ചെയ്യുന്നുവെന്ന് വ്യക്തമായതോടെ തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടക്കുന്നുവെന്നും വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റാണ് ബൈഡന്‍.

77 വയസുള്ള ബൈഡന്‍ യുഎസില്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയാണ്. 2008 മുതല്‍ 2016 വരെ ബറാക് ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സെനറ്ററായും സേവനമനുഷ്ഠിച്ചു. ജില്‍ ട്രേസി ജേക്കബ്‌സ് ആണു ഭാര്യ. ബ്യൂ, റോബര്‍ട്ട് ഹണ്ടര്‍, നവോമി ക്രിസ്റ്റീന, ആഷ്ലി ബ്ലേസര്‍ എന്നിവര്‍ മക്കള്‍. ആഫ്രിക്കന്‍, ഏഷ്യന്‍, ഇന്ത്യന്‍ വംശജരില്‍നിന്ന് വൈസ് പ്രസിഡന്റ് പദവിയില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്ത ആദ്യവ്യക്തിയെന്ന ബഹുമതിയാണ് കമല ഹാരിസ് സ്വന്തമാക്കിയത്. തമിഴ്‌നാട്ടില്‍നിന്നു കുടിയേറിയ ശ്യാമളയാണു കമലയുടെ അമ്മ. അച്ഛന്‍ ജമൈക്കയില്‍നിന്നു കുടിയേറിയ ഹാരിസും. ജൂതവംശജനായ ഡഗ്ലസ് എംഹോഫ് ആണു കമലയുടെ ഭര്‍ത്താവ്.

Next Story

RELATED STORIES

Share it