World

ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം പുലര്‍ച്ചെയെത്തും

ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം പുലര്‍ച്ചെയെത്തും
X

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലര്‍ച്ചെയോടെ എത്തുമെന്ന് വിവരം. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍നിന്നാണ് വിമാനം പുറപ്പെടുന്നത്. 110 ഇന്ത്യാക്കാരുമായാണ് ആദ്യ വിമാനം വരുന്നത്. ജമ്മു കാശ്മീര്‍ സ്വദേശികളാണ് ഇവരില്‍ കൂടുതലും. മലയാളികള്‍ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോര്‍ക്ക വ്യക്തമാക്കി. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയേക്കുമെന്നാണ് സൂചന.

ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. യുദ്ധം കാരണം വ്യോമപാതകള്‍ പലയിടത്തും അടച്ചതും മറ്റ് നിയന്ത്രണങ്ങള്‍ കാരണം യാത്ര വൈകാന്‍ സാധ്യതയുണ്ടെന്ന വിവരവും ഇന്നലെ പുറത്തുവന്നിരുന്നു. ജമ്മു കാശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നും വിവരമുണ്ട്. അതേസമയം തെഹ്‌റാനില്‍നിന്നും ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ചിലര്‍ സ്വമേധയാ തെഹ്‌റാനില്‍നിന്നും വിവിധ അതിര്‍ത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.

ഒഴിപ്പിക്കലില്‍ തുര്‍ക്ക് മിനിസ്ഥാന്റയും അസര്‍ബൈജാന്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കില്‍ ഇസ്രായേലില്‍നിന്ന് 25000 ഓളം ഇന്ത്യാക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രായേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ അറിയിച്ചിരുന്നു.

ഇസ്രായേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ എംബസിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നല്‍കാന്‍ ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരം പേരെ ഇറാനില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നാല്‍ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കല്‍ ദൗത്യമായിരിക്കും ഇത്.





Next Story

RELATED STORIES

Share it