World

യൂറോപ്പിലെ ആദ്യ പരിസ്ഥിതി സൗഹൃദ മസ്ജിദ് പ്രാര്‍ഥനക്കായി തുറന്നു നല്‍കി

ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത സംഗീതഞ്ജന്‍ യൂസുഫ് ഇസ്‌ലാം, കാംബ്രിജ് സര്‍വകലാശാലയിലെ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. വിന്റര്‍ തുടങ്ങിയവരാണ് മസ്ജിദ് നിര്‍മാണത്തിനു നേതൃത്ത്വം നല്‍കിയത്

യൂറോപ്പിലെ ആദ്യ പരിസ്ഥിതി സൗഹൃദ മസ്ജിദ് പ്രാര്‍ഥനക്കായി തുറന്നു നല്‍കി
X

കാംബ്രിജ്: 12 വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന, യൂറോപ്പിലെ ആദ്യ പരിസ്ഥിതി സൗഹൃദ മസ്ജിദ് പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു. കാംബ്രിജില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് 23 മില്ല്യണ്‍ പൗണ്ട് ചിലവിട്ടാണ് നിര്‍മിച്ചതെന്നു മസ്ജിദ് ട്രസ്റ്റ് വക്താവ് ഡോ. അബ്ദുല്‍ ഹക്കീം പറഞ്ഞു. നഗരത്തിലെ പല ഭാഗങ്ങളിലായി ചെറിയ പള്ളികളിലും ഇസ്‌ലാമിക സെന്ററുകളിലും നമസ്‌കരിക്കുന്ന ആറായിരത്തോളം മുസ്‌ലിംകള്‍ക്കു ഒരുമിച്ചു പ്രാര്‍ഥനക്കായി ഒരിടം എന്ന ആശയത്തില്‍ നിന്നാണ് പള്ളി നിര്‍മാണത്തെ കുറിച്ചു ആലോചിച്ചു തുടങ്ങിയതെന്നും ഡോ. അബ്ദുല്‍ ഹക്കീം പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത സംഗീതഞ്ജന്‍ യൂസുഫ് ഇസ്‌ലാം, കാംബ്രിജ് സര്‍വകലാശാലയിലെ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. വിന്റര്‍ തുടങ്ങിയവരാണ് മസ്ജിദ് നിര്‍മാണത്തിനു നേതൃത്ത്വം നല്‍കിയത്. നിര്‍മാണത്തിനായി പണം സമാഹരിക്കുന്നതില്‍ യൂസുഫ് ഇസ്‌ലാം പ്രധാന പങ്കാണ് വഹിച്ചത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദുഖാനെ വരെ സന്ദര്‍ശിച്ചാണ് യൂസുഫ് ഇസ്‌ലാം പണം സമാഹരിച്ചത്. വ്യത്യസ്ത വിശ്വാസങ്ങളെ കുറിച്ചു പഠിക്കുന്നതിനു മസ്ജിദില്‍ സൗകര്യമൊരുക്കുമെന്നു ഡോ. വിന്റര്‍ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിര്‍മാണമാരംഭിച്ച് 12 വര്‍ഷത്തിനു ശേഷമാണ് മസ്ജിദ് പണി പൂര്‍ത്തിയാക്കാനായത്. നേരത്തെ തീരേണ്ടതായിരുന്നു. ഗതാഗത കുരുക്ക് വര്‍ധിക്കുമെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് സമീപവാസികളായ ചിലര്‍ നല്‍കിയ പരാതി മൂലം നിര്‍മാണം വൈകുകയായിരുന്നു. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമായ പരാതികളാണെന്നു പരാതിക്കാരേയും അധികൃതരെയും ബോധ്യപ്പെടുത്തിയതോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കാനായതെന്നും ഡോ. അബ്ദുല്‍ ഹക്കീം പറഞ്ഞു.

Next Story

RELATED STORIES

Share it