World

കൊറോണ: ഇറ്റലിയില്‍ മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു

വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവിയ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്.

കൊറോണ: ഇറ്റലിയില്‍ മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു
X

റോം: കൊറോണ വൈറസ് (കൊവിഡ് 19) ഭീതിയുടെ പശ്ചാത്തലത്തില്‍ മലയാളികളുള്‍പ്പടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവിയ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‌നാട്ടില്‍നിന്നും 20 പേര്‍ കര്‍ണാടകത്തില്‍നിന്നും 25 പേര്‍ തെലങ്കാനയില്‍നിന്നും രണ്ടുപേര്‍ ഡല്‍ഹിയില്‍നിന്നും രാജസ്ഥാന്‍, ഡെറാഡൂണ്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍നിന്ന് ഒരോ ആള്‍ വീതവുമാണുള്ളത്. പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.

അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്. മേഖലയില്‍ 17 മരണം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദുചെയ്തിരുന്നു. വരുംദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് ഒരു വിദ്യാര്‍ഥി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നഗരത്തിലെ പലചരക്കുകടകളില്‍നിന്നുള്ള സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87,000 പേര്‍ക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപബ്ലിക്കിലും, സ്‌കോട്ട്‌ലന്‍ഡിലും, ഡോമിനിക്കന്‍ റിപബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 21 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3,730 പേരാണ് ചികില്‍സയിലുള്ളത്. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത്. 1,694 പേര്‍ ചികില്‍സയിലുണ്ട്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. അതീവഗൗരവത്തോടെയാണ് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.

Next Story

RELATED STORIES

Share it