World

ഗസയില്‍ വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു; പ്രമേയം തള്ളി ഇസ്രായേല്‍

ഗസയില്‍ വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു; പ്രമേയം തള്ളി ഇസ്രായേല്‍
X
ഗസ: ഗസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെയാണ് പ്രമേയം പാസായത്. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടര്‍ന്ന നിലപാട് മാറ്റി യുഎസ് വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളില്‍ 14 പേരുടെയും പിന്തുണയോടെ ഗസ വെടിനിര്‍ത്തല്‍ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.

അഞ്ച് മാസത്തിലേറെ നീണ്ട യുദ്ധത്തിനിടെ ഇതാദ്യമായാണു യു.എസിന്റെ തടസവാദങ്ങളില്ലാതെ പ്രമേയം പാസാകുന്നത്. ഇതുവരെ ഇസ്രായേലിനു ഹിതകരമല്ലാത്ത പ്രമേയങ്ങള്‍ യു.എസ് വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയായിരുന്നു. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതിനു തടസം ഹമാസിന്റെ നിലപാടാണെന്ന് യു.എസ്. അഭിപ്രായപ്പെട്ടു.

അറബ് ബ്ലോക്കില്‍ നിലവില്‍ യു.എന്‍. രക്ഷാകൗണ്‍സില്‍ അംഗത്വമുള്ള അള്‍ജീരിയയാണു പ്രമേയം കൊണ്ടുവന്നത്. റഷ്യ, ചൈന, സ്ലൊവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചു. വെടിനിര്‍ത്തലിനു മുമ്പ് നടന്ന ശ്രമങ്ങളെ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. എന്നാല്‍, തെക്കന്‍ നഗരമായ റാഫയിലേക്ക് സൈനിക പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തോട് അവര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

പ്രമേയത്തെ തള്ളി ഇസ്രായേല്‍ രംഗത്ത് വന്നു. യുദ്ധം നിര്‍ത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍. അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗവീര്‍ പറഞ്ഞു. ആക്രമണം വ്യാപിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ പറഞ്ഞു.










Next Story

RELATED STORIES

Share it