World

'അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്, ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണം'-വിവാദ പരാമര്‍ശവുമായി ഫ്‌ലോറിഡയിലെ കൗണ്‍സിലര്‍

അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്, ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണം-വിവാദ പരാമര്‍ശവുമായി ഫ്‌ലോറിഡയിലെ കൗണ്‍സിലര്‍
X

വാഷിങ്ടണ്‍: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്താന്‍ ആഹ്വാനം ചെയ്ത് യുഎസിലെ ഫ്‌ലോറിഡ സംസ്ഥാനത്തെ കൗണ്‍സിലര്‍മാരില്‍ ഒരാളായ ചാന്‍ഡ്‌ലര്‍ ലാംഗെവിന്‍. സമൂഹമാധ്യമ പോസ്റ്റുകളിലാണ് വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് പാം ബേ സിറ്റി കൗണ്‍സില്‍ ശനിയാഴ്ച ലാംഗെവിനെ താക്കീത് ചെയ്തു. കൗണ്‍സിലിലെ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് ലാംഗെവിനെ വിലക്കുകയും കമ്മിറ്റികളില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് ലാംഗെവിന്‍.

വിവാദങ്ങളെത്തുടര്‍ന്ന് പോസ്റ്റുകളില്‍ ഒരെണ്ണം ലാംഗെവിന്‍ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ, ഇതുവരെ മാപ്പ് പറയാന്‍ തയാറായില്ലെന്നു മാത്രമല്ല, തന്റെ നടപടികള്‍ ശരിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലാംഗെവിന്‍. ഇതിനു പിന്നാലെ ലാംഗെവിനെതിരേ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അദ്ദേഹം പദവി രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

'അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരനുമില്ല. അവര്‍ നമ്മളെ സാമ്പത്തികമായി ചൂഷണം ചെയ്യാനും ഇന്ത്യയെയും ഇന്ത്യക്കാരെയും സമ്പന്നരാക്കാനുമാണ് ഇവിടെയുള്ളത്. അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്' വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഡിലീറ്റ് ചെയ്ത പോസ്റ്റുകളില്‍ ഒന്നില്‍ ലാംഗെവിന്‍ കുറിച്ചു.

ഒക്ടോബര്‍ രണ്ടിന് പങ്കുവച്ച പോസ്റ്റില്‍, 'ഇന്ന് എന്റെ പിറന്നാളാണ്. ഡോണള്‍ഡ് ട്രംപ് യുഎസിലെ എല്ലാ ഇന്ത്യക്കാരുടെയും വിസ പിന്‍വലിച്ച് അവരെ ഉടനടി നാടുകടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്' എന്ന് ലാംഗെവിന്‍ കുറിച്ചിരുന്നു. യുഎസിലെ ഇന്ത്യക്കാര്‍ അമേരിക്കക്കാരുടെ 'പണം ഊറ്റിയെടുക്കാന്‍' മാത്രമാണ് ഇവിടെയുള്ളതെന്ന് ലാംഗെവിന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. 'ഇന്ത്യക്കാര്‍ക്ക് ഇവിടുത്തെ സംസ്‌കാരവുമായി ചേരാന്‍ കഴിയില്ലെന്നും ലാംഗെവിന്‍ പറഞ്ഞിരുന്നു.

കൂട്ടത്തോടെയുള്ള നാടുകടത്തല്‍ നിലപാടുകളോടു യോജിക്കുന്ന യുഎസിലെ യാഥാസ്ഥിതികരായ ഹിന്ദുക്കളുടേയും ഇന്ത്യക്കാരുടേയും നിലപാടിനെക്കുറിച്ചും ലാംഗെവിന്‍ പരാമര്‍ശിക്കുന്നുണ്ട്. 'നിങ്ങളില്‍ ചിലര്‍ക്ക് ഇതിനോടു യോജിക്കാന്‍ കഴിഞ്ഞെന്നു വരില്ല, അതു സാരമില്ല, പക്ഷേ, കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ ഫ്‌ലോറിഡ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് യാഥാസ്ഥിതിക ഹിന്ദു ഗ്രൂപ്പുകളുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വന്‍തോതിലുള്ള കുടിയേറ്റം അമേരിക്കയെ വേദനിപ്പിക്കുന്നുണ്ടെന്നു പലരും തിരിച്ചറിഞ്ഞു വരുന്നു, അവര്‍ അമേരിക്കയെ രക്ഷിക്കാന്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കാന്‍ തയാറാണ്'-ഒക്ടോബര്‍ 18ലെ പുതിയ പോസ്റ്റില്‍ ലാംഗെവിന്‍ കുറിച്ചു.

ഇത്തരം പോസ്റ്റ് പങ്കുവയ്ക്കുന്ന ആദ്യ റിപ്പബ്ലിക്കനല്ല താനെന്നും ലാംഗെവിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സ്ഥാനം രാജിവയ്ക്കില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ തന്നെ പിന്തുണച്ചു രംഗത്തെത്തണമെന്നും ലാംഗെവിന്‍ ആഹ്വാനം ചെയ്തു. വിവാദത്തെത്തുടര്‍ന്ന് സിറ്റി കൗണ്‍സില്‍ താക്കീത് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ലാംഗെവിന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, ഈ രാജ്യം കുടിയേറ്റക്കാര്‍ സ്ഥാപിച്ചതാണെന്ന് പാം ബേ മേയര്‍ റോബ് മെഡിന പ്രതികരിച്ചു. തന്റെ പരാമര്‍ശങ്ങള്‍ താല്‍ക്കാലിക വിസയുള്ളവരെക്കുറിച്ചാണെന്നും അല്ലാതെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെക്കുറിച്ചല്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ലാംഗെവിന്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it