Thejas Special

അട്ടപ്പാടി: ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവം; പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂൺ മുതൽ ലഭിച്ചില്ല

2021 ജൂൺ മാസത്തോടെ ധനസഹായം നിർത്തലാക്കിയിരിക്കുകയാണ്. പദ്ധതി നിർത്തലാക്കിയതിന് പിന്നാലെയാണ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളും പുറത്തുവന്നത്. എട്ട് മാസത്തിനുള്ളിൽ ആറ് കുട്ടികളാണ് ഇതുവരെ പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടത്.

അട്ടപ്പാടി: ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവം; പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂൺ മുതൽ ലഭിച്ചില്ല
X

കോഴിക്കോട്: അട്ടപ്പാടി താവളത്ത് ആദിവാസി യുവതിയും ​ഗർഭസ്ഥ ശിശുവും മരണപ്പെട്ട സംഭവത്തിൽ യുവതിക്ക് ലഭിക്കേണ്ടിയിരുന്ന പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂൺ മാസം മുതൽ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തൽ. ഐടിഡിപി അ​ഗളി പ്രൊജക്ട് ഓഫീസറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള പദ്ധതിയാണ് ജനനി ജന്മരക്ഷാ പദ്ധതി. സർക്കാർ 2013ലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 18 മാസം വരെ ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകാനായിരുന്നു ഉത്തരവ്. ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് അവർക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതാണ‌ ജനനി ജന്മരക്ഷ.

ആരോ​ഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ​ഗുണഭോക്താക്കളായ ആദിവാസി യുവതികൾക്ക് ഐടിഡിപി വഴി ധനസഹായം നൽകി വരുന്നത്. കഴിഞ്ഞ ജൂൺ മാസം മുതൽ ഈ പദ്ധതി നിലച്ചിരിക്കുകയാണെന്ന് അ​ഗളി ഐ‍ടിഡിപി പ്രൊജക്ട് ഓഫീസർ തേജസ് ന്യൂസിനോട് പറഞ്ഞു. ഫണ്ടില്ലാത്തത് കാരണമാണ് പദ്ധതി നിന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു.

മരണപ്പെട്ട തുളസി ബാലകൃഷ്ണൻ അരിവാൾ രോഗി കൂടിയായിരുന്നു, എട്ട് മാസം ഗർഭിണിയായിരിക്കെയാണ് നവംബർ 20 ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടത്തറയിൽ ചികിൽസ തേടിയത്. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഇവരെ നവംബർ 22ന് വൈകുന്നേരം അഞ്ച് മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിയ ശേഷം ഇവരുടെ കുട്ടിയെ ശസ്ത്രക്രിയ വഴി പുറത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു കുഞ്ഞ്. അമ്മ തുളസി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ അമ്മയും മരിച്ചു.

നിലവില്‍ വയനാട്, പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളി‍ല്‍ മാത്രമാണ് മൂന്നോ നാലോ മാസം കൂടുമ്പോൾ പണം കിട്ടുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നര വര്‍ഷത്തിലേറയായി ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന പരാതിയും നേരത്തെ ഉയർന്നിട്ടുണ്ട്. ഇപ്പോള്‍ ഗര്‍ഭിണികളാകുന്നവരെ പദ്ധതിയില്‍ ഉള്‍പെടുത്താനുള്ള രജിസ്ട്രേഷന്‍ ഒരിടത്തും നടക്കുന്നില്ല. പതിയെ പതിയെ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആദിവാസി സംഘടനകൾ പറയുന്നത്.

ജനനി ജന്മരക്ഷാ പദ്ധതിക്കായി പട്ടിക വർ​ഗ വികസന വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെയെന്ന ഓഡിറ്റ് റിപോർട്ട് പുറത്തുവന്നത് 2021 ജുലൈ മാസമായിരുന്നു. 2019 മെയ് ഒന്ന് മുതൽ 2021 ഫബ്രുവരി 28 വരെയാണ് പട്ടികവർഗ ഡയറക്ടറേറ്റിൽ ഇത് സംബന്ധിച്ച പരിശോധന നടന്നത്. അട്ടപ്പാടിയിലെ കുട്ടിമരണം മാധ്യമ വാർത്തയായതോടെയാണ് ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള ഈ പദ്ധതി സർക്കാർ 2013ൽ പ്രഖ്യാപിച്ചത്.

പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രതിമാസ ധനസഹായം1,000 രൂപയാണ് നിശ്ചയിച്ചത്. അഞ്ചു വർഷത്തിന് ശേഷമാണ് തുക 2,000 രൂപയായി വർധിപ്പിച്ച് പട്ടികവർഗ വികസനവകുപ്പ് 2018 ജൂലൈ 23ന് ഉത്തരവിറക്കി. ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളും ഇടത് സർക്കാർ പുതുതായി ആവിഷ്കരിച്ചുവെന്നാണ് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലൻ അവകാശപ്പെട്ടത്.

അട്ടപ്പാടിയിൽ മാത്രം ഓരോ വർഷവും കുറഞ്ഞത് 50 ലക്ഷത്തോളം രൂപ ഈ പദ്ധതിയിനത്തിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. 2019-20 ൽ ഇത് മുപ്പത് ലക്ഷമായിരുന്നു. എന്നാൽ 2021 ജൂൺ മാസത്തോടെ ധനസഹായം നിർത്തലാക്കിയിരിക്കുകയാണ്. പദ്ധതി നിർത്തലാക്കിയതിന് പിന്നാലെയാണ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളും പുറത്തുവന്നത്. എട്ട് മാസത്തിനുള്ളിൽ ആറ് കുട്ടികളാണ് ഇതുവരെ പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടത്. എന്നാൽ ഈ വിഷയത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം തന്നെ മൗനത്തിലാണെന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it