Kerala

ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മൃതദേഹം കണ്ടെത്താന്‍ തമിഴ്‌നാട് പോലിസും കേരള പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
X

വാല്‍പ്പാറ: ആണ്‍സുഹൃത്ത് കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മരട് സ്വദേശി വിനോദിന്റെ മകള്‍ ഗോപിക(ഈവ)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

സുഹൃത്ത് സഫറിനെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടായത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലക്കുടി പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. കാറിലാണ് പെണ്‍കുട്ടി പോയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ നമ്പര്‍ ലഭിച്ചത് പ്രതിയെ പിടികൂടാന്‍ സഹായകമായി.

മൃതദേഹം കണ്ടെത്താന്‍ തമിഴ്‌നാട് പോലിസും കേരള പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറല്ല എന്ന് പെണ്‍കുട്ടി പറഞ്ഞതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പോലിസ് പറയുന്നു.

സഫര്‍ തന്റെ മകളെ പലതവണ ശല്യം ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.

മലക്കപ്പാറയില്‍നിന്ന് കാര്‍ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ വാല്‍പ്പാറ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഇതോടെ സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചുവെന്നു യുവാവ് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫര്‍ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്‌നാട് പോലിസിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പോലിസിന്റെ കൂടി സഹായത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു.

Next Story

RELATED STORIES

Share it