Kerala

മദ്യം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു

സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും കസ്‌റ്റഡിയിലായി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.

മദ്യം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു
X

തിരുവനന്തപുരം: കഠിനംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തത്.

അതേസമയം, സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും കസ്‌റ്റഡിയിലായി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ക്രൂരമായ പീഡനത്തെതുടർന്ന്‌ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഠിനംകുളം പോലിസാണ് പ്രതികളെ പിടികൂടിയത്. യുവതി അബോധാവസ്ഥയില്‍ ആയതിനാല്‍ പോലിസിന് ഇന്നലെ മൊഴിയെടുക്കാന്‍ സാധിച്ചില്ല. യുവതി ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. അതിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിക്കുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

രണ്ട് ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് യുവതി ഇന്ന് പോലിസിന് മൊഴി നൽകി. ഇന്നലെയും അങ്ങനെ കൊണ്ടുപോയി. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഭര്‍ത്താവ് മദ്യപിച്ചു. എന്നെയും മദ്യം കുടിപ്പിച്ചു. അതുകഴിഞ്ഞ് ഭര്‍ത്താവ് കൂട്ടുകാര്‍ വന്നപ്പോള്‍ അവരുടെ കൂടെ പുറത്ത് പോയി. കുറച്ചുകഴിഞ്ഞ് അവരില്‍ ഒരാള്‍ മുറിയിലേക്ക് വന്ന് എന്‍റെ തോളില്‍ പിടിച്ചു. ആ വീട്ടിലെ അമ്മൂമ്മ മോള്‍ വേഗം രക്ഷപ്പെടൂ, അവര് ശരിയല്ലെന്ന് പറഞ്ഞു. അഞ്ച് വയസ്സുള്ള മൂത്ത മകന്‍ എന്‍റെ ഒപ്പമുണ്ടായിരുന്നു. ഇളയ ആള്‍ ഭര്‍ത്താവിനൊപ്പം പുറത്തുപോയിരുന്നു.

ഞാന്‍ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവ് അവിടെ അടിയുണ്ടാക്കുന്നു, ചേച്ചി ഒന്ന് വരണം എന്ന് പറഞ്ഞു. പുറത്ത് ഒരു വണ്ടിയുണ്ടായിരുന്നു. അതില്‍ എന്നെ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്ക് കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചു. അപ്പോഴേക്കും എന്‍റെ ബോധം പോയിരുന്നു. പിന്നെ ബോധം വന്നപ്പോഴേക്കും മോനെയും അവര് അടിച്ചു. അതോടെ മോനെ ഒന്ന് വീട്ടിലെത്തിക്കണമെന്നും എങ്കില്‍ ഞാന്‍ കൂടെ വരാമെന്നും അവരോട് പറഞ്ഞു. റോഡില്‍ എത്തിയപ്പോള്‍ അവര് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മോനെയും കൂട്ടി ഓടി. ഒരു വാഹനം കണ്ടപ്പോള്‍ കൈ കാണിച്ചു. അയാളാണ് ഒരു വണ്ടിയില്‍ വീട്ടിലെത്തിച്ചത്. പിന്നീട് എന്നെ ആശുപത്രിയിലാക്കി. അപ്പോഴേക്കും എന്‍റെ ബോധം പോയിരുന്നു. കുറച്ച് കഴിഞ്ഞ് ഭര്‍ത്താവും ഇളയ കുട്ടിയും എത്തി. കേസ് കൊടുക്കരുതെന്ന് പറഞ്ഞു. തന്നെ ഉപദ്രവിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി പറഞ്ഞു. അഞ്ച് വയസ്സുള്ള മകനാണ് കേസിലെ സാക്ഷി. ഇന്ന് കൂടുതല്‍ പരിശോധന നടത്തും.

Next Story

RELATED STORIES

Share it