Kerala

ജലനിരപ്പ് കൂടി; ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133 അടിയില്‍

ജലനിരപ്പ് കൂടി; ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133 അടിയില്‍
X

ഇടുക്കി: രാവിലെ ഏഴ് മണി മുതല്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിലെത്തിയ സാഹചര്യം കണത്തിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. ജലനിരപ്പ് കൂടുകയാണെങ്കില്‍ ഇന്ന് തന്നെ ഡാം തുറക്കാനുള്ള സാധ്യതയുണ്ടെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്ററിലെത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നുതന്നെയാണ്. അതേസമയം, മല്ലപ്പള്ളി മേഖലയില്‍ വെള്ളമിറങ്ങിത്തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്‍മുള, ചെങ്ങന്നൂര്‍, കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക.

കൊല്ലം തെന്‍മല ഡാമില്‍നിന്ന് രാവിലെ 7 മണി മുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്‌കൂളുകളിലെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതേസമയം, പാണ്ടനാട് ഉള്‍പ്പടെയുള്ള മേഖലയില്‍ നിലവില്‍ വെള്ളക്കെട്ട് തുടരുകയാണ്. കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയില്‍ അടക്കം ജാഗ്രത തുടരുകയാണ്.

കക്കയം അണക്കെട്ടിലേക്കുളള വഴിയില്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗികമായി നശിച്ചത്. പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല. ഭാരതപ്പുഴയില്‍ ജലനിരപ്പ് കൂടി. ജില്ലയിലെ എട്ടില്‍ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. മഴക്കെടുതി അവലോകനത്തിന് ഇന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

Next Story

RELATED STORIES

Share it