Kerala

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ അന്തരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

മരണത്തില്‍ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെത്തുടര്‍ന്ന് സിറ്റി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ അന്തരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍
X

ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ.എ എം അരുണ്‍ (51) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണത്തില്‍ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെത്തുടര്‍ന്ന് സിറ്റി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. തിങ്കളാഴ്ച രാവിലെയാണ് അരുണിനെ കാവേരി ആശുപത്രിയിലെത്തിച്ചത്.

അരുണിന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും ആശുപത്രിയിലെത്തിച്ചതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലിസ് അറിയിച്ചതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ആത്മഹത്യചെയ്യില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിസിയിലെ സെക്ഷന്‍ 174 പ്രകാരം പോലിസ് സംശയാസ്പദമായ മരണത്തിനാണ് കേസെടുത്തത്.

കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അറിയപ്പെടുന്ന കണ്ണ് ചികില്‍സാകേന്ദ്രമാണ് വാസന്‍ ഐ കെയര്‍. തിരുച്ചിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് തുടക്കം. പിന്നീട് തിരുച്ചിയില്‍ ഐ കെയര്‍ ആശുപത്രി സ്ഥാപിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായി മാറി. വാസന്‍ ഐ കെയറിന്റെ കീഴില്‍ 100 ആശുപത്രികള്‍ രാജ്യത്താകമാനം തുറന്നു. വാസന്‍ ഡെന്റല്‍ കെയറും തുടങ്ങി. 600 ഒഫ്താല്‍മോളജിസ്റ്റും 6000 ത്തോളം സ്റ്റാഫുകളുമാണ് വാസന്‍ ഐ കെയര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നത്.

Next Story

RELATED STORIES

Share it