Kerala

ലോക്‌സഭാ സീറ്റുവിഭജനം: 17ന് യുഡിഎഫ് യോഗം ചേരും

യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലേയും യുഡിഎഫിലേയും വലിയൊരു വിഭാഗം എതിര്‍ക്കുന്നത് ജോര്‍ജിന് തിരിച്ചടിയാവും.

ലോക്‌സഭാ സീറ്റുവിഭജനം: 17ന് യുഡിഎഫ് യോഗം ചേരും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നണി വികസനവും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റു വിഭജനവും ചര്‍ച്ച ചെയ്യാനായി 17ന് യുഡിഎഫ് യോഗം ചേരും. വലിയ തര്‍ക്കത്തിലേക്ക് പോവാതെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്-15, മുസ്്‌ലീംലീഗ്്-2, കേരളാ കോണ്‍ഗ്രസ്(എം)-1, ആര്‍എസ്പി-1, വീരേന്ദ്രകുമാര്‍-1 എന്നിങ്ങനെയായിരുന്നു 2014ലെ സീറ്റുവിഭജനം. ഇത്തവണ വീരേന്ദ്രകുമാര്‍ ഒപ്പമില്ലാത്തതിനാല്‍ കഴിഞ്ഞതവണ മല്‍സരിച്ച പാലക്കാട് സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കും.

അതേസമയം, മധ്യകേരളത്തില്‍ ഒരു സീറ്റിനായി കേരളാ കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം മുന്നണിയെ സമീപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സീറ്റ് നല്‍കില്ലെന്നും വിഷയം യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. അതിനിടെ, എല്‍ഡിഎഫ് നാലു പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണി വികസിപ്പിച്ച സാഹചര്യത്തില്‍ യുഡിഎഫിലും സമാനചര്‍ച്ചകള്‍ ഉയര്‍ന്നുവരും. എല്‍ഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള സാധ്യതകളാവും യോഗത്തില്‍ ഉയരുക. അതിനിടെ, തന്നെയും പാര്‍ട്ടിയെയും മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തും യോഗത്തില്‍ ചര്‍ച്ചയാവും.

ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കുന്നതില്‍ കോണ്‍ഗ്രസിലേയും യുഡിഎഫിലേയും വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഈ നിലപാട് പി സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ട്. മാറിമറിയുന്ന നിലപാടുകളും ബിജെപിയുമായുള്ള അടുപ്പവുമാണ് പി സി ജോര്‍ജിനു തിരിച്ചടിയാവുന്നത്. മാത്രമല്ല, യുഡിഎഫില്‍ മടങ്ങിയെത്തിയ മാണി ഗ്രൂപ്പിന് പി സി ജോര്‍ജിനെ കൂടെക്കുട്ടുന്നതിനോട് താല്‍പര്യവുമില്ല. എന്നാല്‍, കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ കൂട്ടുപിടിച്ച് യുഡിഎഫില്‍ കയറിക്കൂടാനുള്ള നീക്കങ്ങളും പി സി ജോര്‍ജ് നടത്തുന്നതായി സൂചനയുണ്ട്.


Next Story

RELATED STORIES

Share it