Kerala

ടി പി വധക്കേസ് പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കി: ജ്യോതി ബാബുവിനെ ഹാജരാക്കിയില്ല

ടി പി വധക്കേസ് പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കി: ജ്യോതി ബാബുവിനെ ഹാജരാക്കിയില്ല
X

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കി. ആരോഗ്യപ്രശ്‌നങ്ങളുള്ള ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കിയത്. ജ്യോതി ബാബുവിന് മൂന്നുമണിക്ക് ഡയാലിസിസ് നടത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്‌നം ജയില്‍ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിക്കും. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമോ എന്നതില്‍ വാദം കേള്‍ക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി രണ്ട് പ്രതികള്‍ കൂടി കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയാണ് കോടതി റദ്ദാക്കിയത്.

പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വര്‍ഷം കഠിന തടവും വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചിരുന്നു. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണില്‍ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

2012 മേയ് 4ന് ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ചന്ദ്രശേഖരന്‍ സിപിഎമ്മില്‍നിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആര്‍എംപി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനു പകരം വീട്ടാന്‍ സിപിഎമ്മുകാരായ പ്രതികള്‍ കൊല നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.








Next Story

RELATED STORIES

Share it