Kerala

തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍; ക്യാബിനുള്ളില്‍ കയറാന്‍ കഴിയാതെ ചെയര്‍പേഴ്‌സണ്‍

ചെയര്‍പേഴ്‌സനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.ക്യാബിന്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പോലിസില്‍ പരാതി നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ വ്യക്തമാക്കി

തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍; ക്യാബിനുള്ളില്‍ കയറാന്‍ കഴിയാതെ ചെയര്‍പേഴ്‌സണ്‍
X

കൊച്ചി: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം നഗരസഭ സെക്രട്ടറി പൂട്ടിയ ചെയര്‍പേഴ്‌സണന്റെ കാബിനില്‍ കയറാന്‍ കഴിയാതെ ചെയര്‍പേഴസ്ണ്‍ അജിത തങ്കപ്പന്‍.ചെയര്‍പേഴ്‌സന്റെ ക്യാബിനിലെ സിസിടി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.ചെയര്‍പേഴ്‌സണ്‍ നല്‍കിയ പണമടങ്ങിയ കവര്‍ കൗണ്‍സില്‍ അംഗങ്ങല്‍ തിരികെ നല്‍കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധനയ്ക്കായി നഗരസഭയില്‍ എത്തിയെങ്കിലും ചെയര്‍പേഴ്‌സണ്‍ മുറി പൂട്ടി പോയിരുന്നതിനാല്‍ വിജിലന്‍സിന് മുറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് മറ്റാരും പ്രവേശിക്കരുതെന്ന് വ്യക്തമാക്കി മുറി പൂട്ടി നോട്ടീസ് പതിക്കാന്‍ വിജിലന്‍സ് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇതു പ്രകാരം സെക്രട്ടറി ചെയര്‍പേഴ്‌സന്റെ ക്യാബിനില്‍ പ്രവേശിക്കരുതെന്ന് വ്യക്തമാക്കി നോട്ടീസ് പതിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നഗരസഭയില്‍ എത്തിയ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ക്യാബിനുളളില്‍ പ്രവേശിച്ചു.ഇതിനു തൊട്ടു പിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍ മാര്‍ എത്തി അജിത തങ്കപ്പന്റെ ക്യാബിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചിരുന്നു.വിജിലന്‍സിന്റെ നിര്‍ദ്ദേശം മറികടന്ന് ക്യാബിനുളളില്‍ കയറിയ ചെയര്‍പേഴ്‌സന്റെ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പിന്നീട് ചെയര്‍ പേഴ്‌സണ്‍ മടങ്ങിപോകാന്‍ശ്രമിച്ചുവെങ്കിലും പ്രതിപക്ഷം ക്യാബിന്റെ മുന്‍പില്‍ പ്രതിഷേധം തുടര്‍ന്നതോടെ പോലിസെത്തിയാണ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ പുറത്തെത്തിച്ചത്. ഇതിനിടയില്‍ പോലിസും കൗണ്‍സിലര്‍മാരും തമ്മില്‍ ബലപ്രയോഗവും നടന്നു.പല കൗണ്‍സിലര്‍മാര്‍ക്കും പരിക്കും സംഭവിച്ചിരുന്നു. പ്രതിഷേധം തുടരുന്നതിനിടയില്‍ ഇന്ന് വീണ്ടും ചെയര്‍പേഴ്‌സണ്‍ എത്തിയെങ്കിലും ക്യാബിന്‍ പൂട്ടിയിരുന്നതിനാല്‍ ഉള്ളില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറത്ത് നില്‍ക്കുകയാണ്.പൂട്ടു തുറക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതിന് കഴിയാത്ത അവസ്ഥയാണ്.ക്യാബിന്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും. പോലിസില്‍ പരാതി നല്‍കുമെന്നും അജിത തങ്കപ്പന്‍ വ്യക്തമാക്കി.ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റിയോഗം ചേരേണ്ടതാണെന്നും ചെയര്‍ പേഴ്‌സണ്‍ വ്യക്തമാക്കി.ക്യാബിന്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ പിന്നീട് മറ്റൊരു മുറിയില്‍ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നു.

Next Story

RELATED STORIES

Share it