Kerala

ആന്ധ്രയില്‍ സിനിമ ചിത്രീകരണത്തിനിടെ പെന്നാര്‍ നദിയില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു

ആന്ധ്രയില്‍ സിനിമ ചിത്രീകരണത്തിനിടെ പെന്നാര്‍ നദിയില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു
X

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ സിനിമ ചിത്രീകരണത്തിനിടെ മൂന്ന് പേര്‍ മുങ്ങിമരിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഹരിബാബു(25), ഹര്‍ഷവര്‍ധന്‍(22), കൃഷ്ണ ചൈതന്യ (20)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച രാത്രി വൈകി കണ്ടെത്തിയിരുന്നു. കൃഷ്ണയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് ലഭിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഫ്രണ്ട്ലൈന്‍ പ്രസ് എന്ന ബാനറിന്റെ കീഴില്‍ പുഷ്പഗിരി ഗ്രാമത്തില്‍ ഷോര്‍ട്ട് ഫിലിം ചിത്രീകരണത്തിന് എത്തിയതാണ് യുവാക്കള്‍. കടപ്പ, അന്നമയ്യ, ചിറ്റൂര്‍ ജില്ലകളില്‍ നിന്നുള്ള എട്ടു യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ബാനറിന്റെ കീഴില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ഇവര്‍ ഗ്രാമത്തിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേര്‍ ഗ്രാമത്തില്‍ തന്നെ തുടര്‍ന്നപ്പോള്‍ ബാക്കിയുള്ളവരാണ് നദിയിലേക്ക് പോയത്. രണ്ടുപേര്‍ കരയിലിരുന്നപ്പോള്‍ മറ്റ് മൂന്നു പേര്‍ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. നദിയുടെ ആഴത്തെ കുറിച്ച് അറിയാത്ത ഇവര്‍ അപ്രതീക്ഷിതമായി ചുഴിയില്‍പ്പെടുകയാണ് ഉണ്ടായത്.

മരിച്ചവരില്‍ ഹരിബാബു കടപ്പ വിശ്വനാഥപുരം സ്വദേശിയാണ്. ഹോമിയോപ്പതി കോളേജിലെ താത്കാലിക ജീവനക്കാരനാണ്. കടപ്പയില്‍ നിന്ന് തന്നെയുള്ള ഹര്‍ഷവര്‍ധന്‍ നാലാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും കൃഷ്ണ ചൈതന്യ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും കെഎസ്ആര്‍എം കോളേജിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ സുഹൃത്തുക്കളായ ശേഷമാണ് എട്ടംഗ സംഘം ഷോട്ട്ഫിലിം ചിത്രീകരണത്തിനായി ഒത്തുചേര്‍ന്നത്. അപകടകരമായ അടിയൊഴുക്കുള്ള നദിയാണ് പെന്നാര്‍. സന്ദര്‍ശകര്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യുവാക്കള്‍ അത് വകവയ്ക്കാതെ നദിയില്‍ ഇറങ്ങി ചുഴിയില്‍പ്പെടുകയാണ് ഉണ്ടായതെന്ന് പോലിസ് പറഞ്ഞു.



Next Story

RELATED STORIES

Share it