Kerala

കൃഷി 'കുട്ടിക്കളി'യല്ല; സംസ്ഥാന കുട്ടിക്കര്‍ഷക പുരസ്‌കാരത്തിന്റെ നിറവില്‍ റോണ

പരിയാപുരം സെന്റ്. മേരീസ് സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പ്ലസ് ടു വിജയിച്ച റോണ അവാര്‍ഡ് ലഭിച്ചതിലൂടെ ബിഎസ്‌സി അഗ്രികള്‍ച്ചറിനുള്ള സീറ്റും ഉറപ്പാക്കി.

കൃഷി കുട്ടിക്കളിയല്ല;  സംസ്ഥാന കുട്ടിക്കര്‍ഷക പുരസ്‌കാരത്തിന്റെ നിറവില്‍ റോണ
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: കൃഷിയെ ജീവനോളം സ്‌നേഹിക്കുന്ന റോണയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കുട്ടിക്കര്‍ഷക പുരസ്‌കാരം. പച്ചക്കറി കൃഷി നടത്തുന്ന സംസ്ഥാനത്തെ മികച്ച വിദ്യാര്‍ഥിയ്ക്കുള്ള (രണ്ടാംസ്ഥാനം)അവാര്‍ഡാണ് റോണയെ തേടിയെത്തിയത്. 25000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. തന്റെ സ്‌കൂള്‍മുറ്റവും വീട്ടുമുറ്റവും പരിസരവുമെല്ലാം പലതരം പച്ചക്കറികള്‍ കൊണ്ട് നിറച്ച് പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അഭിമാനമായ ഈ മിടുക്കി ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പരിയാപുരം സെന്റ്. മേരീസ് സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പ്ലസ് ടു വിജയിച്ച റോണ അവാര്‍ഡ് ലഭിച്ചതിലൂടെ ബിഎസ്‌സി അഗ്രികള്‍ച്ചറിനുള്ള സീറ്റും ഉറപ്പാക്കി.


റോണയുടെ കൃഷിപ്പെരുമ തിരിച്ചറിഞ്ഞ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടിക്കര്‍ഷകയ്ക്കുള്ള പുരസ്‌കാരവും കൃഷിവകുപ്പ് റോണയ്ക്ക് നല്‍കിയിരുന്നു. പഠനവും കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന ഈ മിടുക്കി പിതാവ് റെജിക്കൊപ്പം കുഞ്ഞുനാള്‍ മുതല്‍ വീട്ടിലെ 'കൃഷിക്കാരി'യാണ്. വെള്ളരി, കുമ്പളം, പാവല്‍, പടവലം, വഴുതന, പച്ചമുളക്, വെണ്ട, തക്കാളി, കാബേജ്, കോളിഫ്‌ലവര്‍, പീച്ചിക്ക, ചീര, പയര്‍, കോവല്‍ തുടങ്ങിയവയെല്ലാം റോണയുടെ കൃഷിയിടത്തില്‍ സമൃദ്ധമായുണ്ട്. പശുക്കളും കോഴികളും പ്രിയപ്പെട്ട ചങ്ങാതിമാരാണ്. ഓര്‍ക്കിഡ് ഉള്‍പ്പെടെയുള്ള അലങ്കാരച്ചെടികളും റോണയ്ക്ക് പ്രിയപ്പെട്ടതാണ്.

ജൈവവളങ്ങള്‍ മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. പഞ്ചഗവ്യം, മത്തിശര്‍ക്കര, ജീവാമൃതം, ജൈവ കീടനാശിനികള്‍ എന്നിവയെല്ലാം വീട്ടില്‍ തന്നെ തയാറാക്കാനും അവ കൃത്യമായി പ്രയോഗിക്കാനും റോണയ്ക്കറിയാം. ബയോഗ്യാസ് പ്ലാന്റും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

സെന്റ് മേരീസ് സ്‌കൂളിലെ ഔഷധത്തോട്ടത്തിന്റെ മേല്‍നോട്ടവും നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍ കൂടിയായ റോണയ്ക്കായിരുന്നു. നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന നാല്‍പ്പതോളം ഔഷധസസ്യങ്ങളാണ് റോണയുടെ പരിപാലനയില്‍ സ്‌കൂളില്‍ വളരുന്നത്. രാമച്ചവും നീര്‍മാതളവും നാഗവെറ്റിലയും കറ്റാര്‍വാഴയുമെല്ലാം ഇതില്‍പെടും.

തിരിനന, ചാക്ക് കൃഷി, ബോക്‌സ് കൃഷി, ഗ്രോ ബാഗ് തുടങ്ങിയ കൃഷിരീതികളും വീട്ടിലും സ്‌കൂളിലും ഈ മിടുക്കി സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ കിണര്‍ റീചാര്‍ജിങ് ടീമിലും സജീവമാണ് റോണ.

പിതാവ് പുത്തനങ്ങാടി സ്വദേശി ഇയ്യാലില്‍ റെജിയും അമ്മ ആന്‍സി ജോസഫും സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസറായിരുന്ന ബെന്നി തോമസും അങ്ങാടിപ്പുറം കൃഷി ഓഫിസര്‍ പി സി രജീസും കൃഷിഓഫിസിലെ ജീവനക്കാരും റോണയ്ക്ക് പ്രോത്സാഹനവുമായി എപ്പോഴുമുണ്ട്. ബിഎസ്‌സി അഗ്രിക്കള്‍ച്ചറിനു ചേര്‍ന്ന് ഒരു കൃഷി ഓഫിസറാകണം എന്നതാണ് ഈ കുട്ടിക്കര്‍ഷകയുടെ മോഹം.

Next Story

RELATED STORIES

Share it