Kerala

എസ്ബിഐ ബ്രാഞ്ചിലെ അക്രമം: അറസ്റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം; രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളി

കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ പേരുകള്‍ പോലിസ് പുറത്തുവിട്ടു. അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനുകുമാര്‍ എന്നിവര്‍ മുഖ്യപ്രതികളാണെന്ന് പോലിസ് അറിയിച്ചു.

എസ്ബിഐ ബ്രാഞ്ചിലെ അക്രമം: അറസ്റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം; രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളി
X

തിരുവനന്തപുരം: പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസില്‍ അറസ്റ്റിലായ എന്‍ജിഒ യൂനിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

അതേസമയം, കേസില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടും പോലിസ് അറസ്റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. സാമ്പത്തിക നഷ്ടം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടതുനേതാക്കള്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നു. അതിനിടെ കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ പേരുകള്‍ പോലിസ് പുറത്തുവിട്ടു. അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനുകുമാര്‍ എന്നിവര്‍ മുഖ്യപ്രതികളാണെന്ന് പോലിസ് അറിയിച്ചു. ഇവര്‍ ഒളിവിലാണെന്നും ഓഫീസിലും വീടുകളിലും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും പോലിസ് അറിയിച്ചു.

എന്നാല്‍, യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ജിഎസ്ടി വകുപ്പില്‍ ഉദ്യോഗസ്ഥനുമായ സുരേഷ്ബാബു, യൂനിയന്‍ ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരും അക്രമത്തില്‍ പങ്കാളികളാണെന്ന് പോലിസിന് സൂചന ലഭിച്ചിട്ടും ഇതുവരെ ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഇവരെ കേസില്‍ നിന്നും രക്ഷപെടുത്താന്‍ നീക്കം നടക്കുന്നതായി പരാതി ഉയര്‍ന്നതോടെ സുരേഷ് ബാബുവിന്റെ പങ്ക് പോലിസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുണ്ടെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസിനെന്നാണ് ആക്ഷേപം.

സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ 15 പേരില്‍ 13 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതിനെതിരേ പോലിസിനെതിരേ വിമര്‍ശനം ശക്തമാണ്. ഒമ്പതുപേരാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് ഇപ്പോള്‍ പോലിസ് ഭാഷ്യം. അടുത്തിടെ തലസ്ഥാനത്ത് പോലിസിനെ അക്രമിച്ച എസ്എഫ്‌ഐ നേതാവിനെ ഒരുമാസം കഴിഞ്ഞിട്ടും പിടികൂടിയിട്ടില്ല. ഈ കേസിലെ ഉള്‍പ്പെട്ട ചിലര്‍ കീഴടങ്ങിയതൊഴിച്ചാല്‍ അന്വേഷണം കാര്യമായി നടന്നിട്ടില്ല. ഇതേരീതിയാണ് എസ്ബിഐ ബ്രാഞ്ചില്‍ അക്രമം നടത്തിയ കേസിലും നടക്കുന്നതെന്നാണ് ആക്ഷേപം.


Next Story

RELATED STORIES

Share it