Kerala

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും പാറ വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും പാറ വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികനായ ബി.ഡി.എസ് വിദ്യാര്‍ഥിയുടെ ആശ്രിതര്‍ക്ക് അദാനി പോര്‍ട്ട്സ് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായി ജില്ലാ കലക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് തുക അനുവദിച്ചത്.

2024 മാര്‍ച്ച് 19ന് വിഴിഞ്ഞം ബാലരാമപുരം റോഡില്‍ മുക്കോല പെട്രോള്‍ പമ്പിന് സമീപം ലോറി കുഴിയില്‍ വീണ സമയത്ത് പാറ തെറിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായിരുന്ന അനന്തുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് കടബാധ്യതകള്‍ ഉണ്ടെന്നും കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്നു അനന്തുവെന്നും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പരമാവധി സഹായം അനുവദിക്കുന്നതിനും അനന്തുവിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനും സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ തീര്‍പ്പാക്കി.




Next Story

RELATED STORIES

Share it