Kerala

ഇതരസംസ്ഥാന മടക്കയാത്രാ രജിസ്ട്രേഷന്‍ ഇനി ജാഗ്രതാ പോര്‍ട്ടലില്‍ മാത്രം

നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.in ല്‍ അപേക്ഷിക്കാം.

ഇതരസംസ്ഥാന മടക്കയാത്രാ രജിസ്ട്രേഷന്‍ ഇനി ജാഗ്രതാ പോര്‍ട്ടലില്‍ മാത്രം
X

തിരുവനന്തപുരം: ഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസുകള്‍ അനുവദിച്ചുതുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും സുഗമവുമാക്കുന്നതിനാണ് പുതിയ നടപടി. നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.in ല്‍ അപേക്ഷിക്കാം. നോര്‍ക്ക രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍രാണ് പാസ് അനുവദിക്കുക.

മൊബെല്‍ നമ്പര്‍, വാഹനമ്പര്‍, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്ക് പോസ്റ്റ്്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. ഓരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി ഗ്രൂപ്പിന്റെ വിവരങ്ങളും നല്‍കണം. വിവിധ ജില്ലകളില്‍ എത്തേണ്ടവര്‍ ഒരുമിച്ചു യാത്രചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതല ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പര്‍ നല്‍കേണ്ടതാണ്. ജില്ലാ കലക്ടര്‍മാര്‍ അപേക്ഷാ പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍ ഇ- മെയില്‍ എന്നിവ വഴിയാണ് പാസുകള്‍ ലഭ്യമാക്കുക. യാത്രാനുമതി ലഭിച്ചവര്‍ക്ക് നിര്‍ദിഷ്ട ദിവസം യാത്രതിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനടുത്ത ദിവസങ്ങളില്‍ വരുന്നതിന് തടസ്സമുണ്ടായിരിക്കില്ല.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ച് സീറ്റുള്ള വാഹനത്തില്‍ 4 ഉം 7 സീറ്റുള്ള വാഹനത്തില്‍ അഞ്ചും, വാനില്‍ 10 ഉം ബസ്സില്‍ 25 ആളുകള്‍ക്കും മാത്രമേ യാത്രചെയ്യാന്‍ അനുമതി നല്‍കുകയുള്ളു. ചെക്ക്്‌പോസ്റ്റ് വരെ വാടകവാഹനത്തില്‍ വരുന്നവര്‍ സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനുള്ള വാഹനക്രമീകരണം സ്വയം ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. അതിര്‍ത്തി ചെക്ക് പോസ്റ്റിലേക്ക് ആളുകളെ കയറ്റാന്‍ പോവുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസറ്റര്‍ചെയ്ത് എമര്‍ജന്‍സി പാസ് വാങ്ങേണ്ടതും യാത്രയ്ക്കുശേഷം ഹോം ക്വാറന്റൈനില്‍ പോവേണ്ടതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന്് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മടക്കയാത്രാ പാസ് അതത് ജില്ലാ കലക്ടര്‍മാര്‍ വഴിയാണ് ലഭ്യമാക്കുക.

ചെക്ക് പോസ്റ്റിലെത്തുന്നവര്‍ വൈദ്യ- എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയക്ക് വിധേയമാവേണ്ടതാണ്. ഇതിനായി യാത്രാ പെര്‍മിറ്റുകള്‍ കൈയിലോ മൊബൈലിലോ കരുതണം. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ഏതെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലോക്കോ ആശുപത്രിയിലേക്കോ മാറ്റുകയും അല്ലാത്തവരെ വീടുകളിലേക്ക് ക്വാറന്റൈനിനായി അയയ്ക്കുകയുമാണ് ചെയ്യുക.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോവുന്നവര്‍ക്ക് യാത്രയ്ക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ക്ക് യാത്രക്കാരന്റെ ജില്ലാ കലക്ടറാണ് പാസ് നല്‍കേണ്ടത്. ഇവര്‍ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും പോവാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കലക്ടറുടെ അനുമതി വാങ്ങേണ്ടതുമാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അനുമതി വാങ്ങുന്നതിന് വിവിധ സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകള്‍ കര്‍ണാടക- https://sevasindhu.karnataka.gov.in/sevasindhu/English, തമിഴ്നാട്- https://tnepass.tnega.org, ആന്ധ്രാപ്രദേശ്- www.spandana.ap.gov.in, തെലുങ്കാന- dgphelplinecoron@tspolicegov.in, ഗോവ- www.goaonline.gov.in (helpdesk no- 08322419550). യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അതത് ചെക്ക് പോസ്റ്റുകളുമായി സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ 0471- 2781100, 2781101 ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it