Kerala

ആര്‍സിഇപി കരാര്‍ ക്ഷീരകര്‍ഷകന്റെ നട്ടെല്ലൊടിക്കും: കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍

കേരളത്തിന്റെ ക്ഷീരകര്‍ഷക മേഖലയെ പ്രധാനമായും മുന്നില്‍ക്കണ്ട് കരാറിന്റെ വ്യവസ്ഥകള്‍ക്ക് ഇരയാകേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചു വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍സിഇപി കരാര്‍ ക്ഷീരകര്‍ഷകന്റെ നട്ടെല്ലൊടിക്കും: കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍
X

മാള(തൃശ്ശൂര്‍): ആര്‍സിഇപി കരാര്‍ ക്ഷീരകര്‍ഷകന്റെ നട്ടെല്ലൊടിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. മാള ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന വകുപ്പ് കല്ലേറ്റുംകര ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം-2019-20 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ഉല്‍പ്പാദനച്ചെലവും കൂടുതല്‍ ഉല്‍പ്പാദന ക്ഷമതയുമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉല്‍പ്പന്നങ്ങളുമായി ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍ക്ക് മല്‍സരിക്കാനാവില്ല. ഉല്‍പ്പാദനച്ചെലവ് കൂടുതലുള്ള കേരളത്തിലെ കര്‍ഷകരെ ആര്‍സിഇപി കരാര്‍ പ്രതിസന്ധിയിലാക്കും. ക്ഷീര കര്‍ഷകരെ മുഴുവന്‍ പട്ടിണിയിലാക്കുന്ന ആര്‍സിഇപി കരാറുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത് ഭാവിയില്‍ പാലുല്‍പ്പാദകരെ ദോഷകരമായി ബാധിക്കും. കേരളത്തിന്റെ ക്ഷീരകര്‍ഷക മേഖലയെ പ്രധാനമായും മുന്നില്‍ക്കണ്ട് കരാറിന്റെ വ്യവസ്ഥകള്‍ക്ക് ഇരയാകേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചു വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ദേശങ്ങളിലെ പാലിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും തുറന്ന വിപണിയായി നമ്മുടെ രാജ്യം മാറും. നാട്ടിലെ പാലുല്‍പ്പന്നങ്ങള്‍ക്കു വേണ്ട മതിപ്പില്ലാതെയാവും. ഈ അപകടാവസ്ഥ എല്ലാവരും മനസ്സിലാക്കണം. കര്‍ഷകരെ സംരക്ഷിക്കുന്ന നയങ്ങളാണ് പരിഗണിക്കപ്പെടേണ്ടത്. പാല്‍ വിപണന മേഖലയില്‍ സര്‍ക്കാരിനും സഹകരണ മേഖലയ്ക്കും കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന നിലവിലെ അവസ്ഥക്ക് ആര്‍സിഇപിഇ എന്ന സ്വതന്ത്ര വ്യാപാര കരാര്‍ തടസ്സമാവുന്നു. ഉല്‍പ്പാദന ചെലവ് കൂടുന്നതനുസരിച്ചു പാലിന് ന്യായമായ വില ഓരോ ക്ഷീര കര്‍ഷകനും ലഭ്യമാക്കണം. പൊതുവെ കാര്‍ഷിക മേഖലയില്‍ നിന്ന് അന്യമായിട്ടാണ് ക്ഷീര മേഖലയെ പരിഗണിക്കുന്നത്. നിലനിക്കുന്ന ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണം. കാര്‍ഷിക മേഖലയ്ക്കു കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ക്ഷീര മേഖലക്കും കൂടി ലഭ്യമാകുന്ന അവസ്ഥയുണ്ടാകണം. ക്ഷീരസംഘങ്ങളാണ് പാലുല്പാദന മേഖലയുടെ ആത്മാവ്. ചെറിയ ക്ഷീര സംഘങ്ങളില്‍ നിന്നു വൈവിധ്യമായ പാലുല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു. ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പ്രഫ. കെ യു അരുണന്‍ എംഎല്‍എ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് സിനില ഉണ്ണിക്കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ക്ഷീര വികസന ഓഫിസര്‍ ജ്യുണി ജോസ് റോഡ് റിഗ്‌സ് റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ക്ഷീരകര്‍ഷക രംഗത്തു മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ബ്ലോക്കില്‍ കൂടുതല്‍ പാല് അളന്ന ക്ഷീരകര്‍ഷകര്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് മികച്ച പട്ടികജാതി വിഭാഗത്തിലെ കര്‍ഷകനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്ംഗം നിര്‍മല്‍ സി പാത്താടന്‍, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി ഷണ്‍മുഖന്‍ തുടങ്ങിയവര്‍ കന്നുകാലി പ്രദര്‍ശന മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, സഹകാരികള്‍, കര്‍ഷക പ്രതിനിധികള്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, മാള ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ സി നിഷ സംസാരിച്ചു.



Next Story

RELATED STORIES

Share it