Kerala

പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും; കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ `

പരിചയം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.

പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും; കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍    `
X

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചുവയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. പരിചയം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.

കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുക. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അഞ്ചുവയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.

പോളിയോ ഏറെ അപകടകരം

കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. 2011ല്‍ ഇന്ത്യ പോളിയോ വിമുക്തമായെങ്കിലും അയല്‍രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പോളിയോ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനാലാണ് വാക്‌സിനേഷന്‍ നല്‍കേണ്ടിവരുന്നത്.

പനി, ഛര്‍ദി, വയറിളക്കം, പേശിവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ തളര്‍ന്നുപോവാന്‍ സാധ്യതയുണ്ട് പ്രധാനമായും കൈകാലുകളിലാണ് അംഗവൈകല്യമുണ്ടാവുന്നത്. അതിനാലാണ് പ്രതിരോധ വാക്‌സിന്റെ പ്രാധാന്യം.

തുള്ളിമരുന്ന് ലഭ്യമാവുന്ന സ്ഥലങ്ങള്‍

അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നുപോവാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്. കൂടാതെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂനിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

രോഗപ്രതിരോധ വാക്‌സിനേഷന്‍ പട്ടികപ്രകാരം പോളിയോ പ്രതിരോധമരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.

ലോകത്തെ പോളിയോ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു ബൃഹത്തായ ആരോഗ്യപരിപാടിയാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം. ഈ സംരംഭം വിജയിപ്പിക്കുന്നതിനായി എല്ലാ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it