Kerala

പി.എസ്.സി പരീക്ഷ തട്ടിപ്പ്: ഹൈടെക് സെല്ലിന്റെ സഹായത്തോടെ കേസ് തെളിയിക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം

യൂണിവേഴ്സിറ്റി കോളജിലെ കൂടുതല്‍ വിദ്യാർഥികൾ തട്ടിപ്പിൽ പങ്കാളികളാണെന്ന് ബോധ്യപ്പെടുകയും ഇവരുടെ പേരുകൾ പ്രതികൾ വെളിപ്പെടുത്താൻ തയ്യാറാവാത്തതുമാണ് ഇത്തരമൊരു മാർഗത്തിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.

പി.എസ്.സി പരീക്ഷ തട്ടിപ്പ്:     ഹൈടെക് സെല്ലിന്റെ സഹായത്തോടെ കേസ് തെളിയിക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം
X

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളായവർ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയതെളിവുകള്‍ നിരത്തി സത്യം പുറത്തുകൊണ്ടുവരാൻ ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. യൂണിവേഴ്സിറ്റി കോളജിലെ കൂടുതല്‍ വിദ്യാർഥികൾ തട്ടിപ്പിൽ പങ്കാളികളാണെന്ന് ബോധ്യപ്പെടുകയും ഇവരുടെ പേരുകൾ പ്രതികൾ വെളിപ്പെടുത്താൻ തയ്യാറാവാത്തതുമാണ് ഇത്തരമൊരു മാർഗത്തിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ത്തിയതിലും ഉത്തരങ്ങള്‍ പറഞ്ഞ് നല്‍കിയതിലും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി മുഖ്യപ്രതി പി.പി പ്രണവ് സമ്മതിച്ചെങ്കിലും അവരുടെ പേര് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. ചില സുഹൃത്തുക്കള്‍ സഹായിച്ചുവെന്നതിന് അപ്പുറം പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാൾ നല്‍കിയത്. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ സുഹൃത്തായ ഒരു വിദ്യാര്‍ഥിയാണ് ചോദ്യപേപ്പര്‍ പുറത്തെത്തിച്ചതെന്നും മറ്റ് ചില സുഹൃത്തുകള്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചെന്നും സമ്മതിച്ചു. എന്നാല്‍ ഇവരുടെ പേരുകള്‍ പറയാതെ അന്വേഷണം വഴിതെറ്റിക്കാനാണ് പ്രണവ് ശ്രമിക്കുന്നത്. തുടർന്നാണ് ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പ്രണവിനെ ഒളിവില്‍ കഴിഞ്ഞ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പും ചോദ്യംചെയ്യലും തുടരുകയാണ്. കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രതികളായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ മുന്‍ യൂണിറ്റ് കമ്മിറ്റി അംഗവും വിവാദമായ പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പ്രണവാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നാണ് മറ്റ് പ്രതികളുടെയെല്ലാം മൊഴി. പരീക്ഷ എഴുതിയ സ്കൂളിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ തട്ടിപ്പ് നടത്തിയെന്ന് പ്രണവ് സമ്മതിച്ചു. ശിവരഞ്ചിത്തിനൊപ്പം ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. 26 വയസാകാറായതിനാല്‍ ഇനിയും വൈകിയാല്‍ പോലിസില്‍ ജോലി ലഭിക്കില്ലായെന്നതും പഠിച്ച് എഴുതിയാല്‍ ജയിക്കില്ലെന്ന് ഉറപ്പുള്ളതുമാണ് തട്ടിപ്പിനേക്കുറിച്ച് ആലോചിക്കാന്‍ കാരണം. ശിവരഞ്ചിത്തിന്റെ കൈവശം സ്മാര്‍ട് വാച്ചുണ്ടായിരുന്നതിനാല്‍ അതുപയോഗിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്തെന്നും പ്രണവ് മൊഴി നൽകി.

Next Story

RELATED STORIES

Share it