Kerala

മാനസികസംഘര്‍ഷം കുറയ്ക്കാന്‍ പോലിസുകാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നു

മാനസികസമ്മര്‍ദമുളള പോലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിങ് നല്‍കുന്നതിന് തിരുവനന്തപുരത്ത് എസ്എപി ക്യാംപിലെ ഹാറ്റ്‌സ് (ഹെല്‍പ് ആന്റ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്‌ട്രെസ്) സെന്ററിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. കൗണ്‍സലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

മാനസികസംഘര്‍ഷം കുറയ്ക്കാന്‍ പോലിസുകാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നു
X

തിരുവനന്തപുരം: പോലിസുകാരുടെ മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനും പൊതുജനങ്ങളോടുളള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമായി കേരള പോലിസ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. മാനസികസമ്മര്‍ദമുളള പോലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിങ് നല്‍കുന്നതിന് തിരുവനന്തപുരത്ത് എസ്എപി ക്യാംപിലെ ഹാറ്റ്‌സ് (ഹെല്‍പ് ആന്റ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്‌ട്രെസ്) സെന്ററിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. കൗണ്‍സലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഹാറ്റ്‌സ് മാതൃകയില്‍ കൗണ്‍സലിങ് സെന്ററുകള്‍ തുടങ്ങുന്നതിനുളള പ്രവര്‍ത്തനം നടന്നുവരുകയാണെന്നും അടുത്തമാസംതന്നെ സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധരായ മനശാസ്ത്രജ്ഞരുടെയും കൗണ്‍സലര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാക്കും. മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന് യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങള്‍ എന്നിവ ജോലിയോടനുബന്ധിച്ച് പോലിസ് സ്‌റ്റേഷനുകളില്‍ ക്രമീകരിക്കണം. ജില്ലാ പോലിസ് മേധാവി, സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനം പകരണം. എല്ലാ ജില്ലാ പോലിസ് മേധാവിമാരും മാസത്തില്‍ ഒരുമണിക്കൂറെങ്കിലും തങ്ങളുടെ കീഴില്‍ ജോലിനോക്കുന്ന ഉദ്യോഗസ്ഥരോട് നേരിട്ട് സംവദിക്കേണ്ടതും അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് ലഘൂകരിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തേണ്ടതുമാണ്. വിദേശരാജ്യങ്ങളില്‍ നിലവിലുളള 'ബഡ്ഡി സിസ്റ്റം' പോലെ ഒരു ഡ്യൂട്ടിക്ക് രണ്ടുപേരെ ഒരുമിച്ച് നിയോഗിക്കാന്‍ കഴിയണം. ഇതിലൂടെ പോലിസുദ്യോഗസ്ഥരുടെ ഇടയില്‍ സഹവര്‍ത്തിത്വമനോഭാവമുണ്ടാവുകയും അതുവഴി മാനസികസമ്മര്‍ദം കുറയ്ക്കാനും കഴിയും.

പോലിസ് ജോലിക്ക് ആരോഗ്യമുളള ശരീരവും മനസും അത്യാവശ്യമായതിനാല്‍ പലതരം പരിശീലനങ്ങളിലൂടെ അവ നേടിയെടുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാരും ബറ്റാലിയന്‍ മേധാവിമാരും ശ്രദ്ധചെലുത്തണം. മാനസികമായും ശാരീരികമായും ചുറുചുറുക്കുളള ഉദ്യോഗസ്ഥരെ പ്രത്യേകം ആദരിക്കാന്‍ യൂനിറ്റ് മേധാവികള്‍ നടപടി സ്വീകരിക്കും. വര്‍ഷാവര്‍ഷം പോലിസുദ്യോഗസ്ഥര്‍ക്ക് ആരോഗ്യപരിശോധന നടത്തും. ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് മാനസികോല്ലാസവും ആരോഗ്യവും നല്‍കുന്ന കായികവിനോദങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. മോശമായ ഭാഷയും പെരുമാറ്റവുമുളള പോലിസുദ്യോഗസ്ഥരെ പൊതുജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്ന ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണം. ക്രമസമാധാന ചുമതലയുളള എഡിജിപി, സോണല്‍ ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍ എന്നിവര്‍ ഈ നിര്‍ദേശങ്ങളുടെ പുരോഗതി വിലയിരുത്തുകയും നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it