Kerala

പ്ലസ് വണ്‍ പ്രവേശനം: പിന്നോക്ക സംവരണവും മെറിറ്റും അട്ടിമറിച്ചു; നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മെക്ക

മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം ജനറല്‍ സീറ്റുകളുടെ പത്തു ശതമാനത്തിന് പകരം പന്ത്രണ്ടേകാല്‍ ശതമാനം അനുവദിച്ചും പ്രവേശന പ്രക്രിയ തകിടംമറിച്ചു. വസ്തുതകള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും നിരക്കാത്ത മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് അനര്‍ഹമായി അനുവദിച്ച 10 ശതമാനം മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം യോഗ്യരായ അപേക്ഷകരില്ലാത്തതിനാല്‍ പ്രവേശന പ്രക്രിയയെ താളം തെറ്റിക്കുമെന്ന് ഉറപ്പായെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) ജനറല്‍ സെക്രട്ടറി എന്‍ കെ അലി

പ്ലസ് വണ്‍ പ്രവേശനം:	പിന്നോക്ക സംവരണവും മെറിറ്റും അട്ടിമറിച്ചു; നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മെക്ക
X

കൊച്ചി: പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെ മെറിറ്റ് സീറ്റും പിന്നാക്ക സംവരണ സീറ്റുകളും അട്ടിമറിച്ചുവെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) ജനറല്‍ സെക്രട്ടറി എന്‍ കെ അലി.മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം ജനറല്‍ സീറ്റുകളുടെ പത്തു ശതമാനത്തിന് പകരം പന്ത്രണ്ടേകാല്‍ ശതമാനം അനുവദിച്ചും പ്രവേശന പ്രക്രിയ തകിടംമറിച്ചു. വസ്തുതകള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും നിരക്കാത്ത മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് അനര്‍ഹമായി അനുവദിച്ച 10 ശതമാനം മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം യോഗ്യരായ അപേക്ഷകരില്ലാത്തതിനാല്‍ പ്രവേശന പ്രക്രിയയെ താളം തെറ്റിക്കുമെന്ന് ഉറപ്പായി. പതിനൊന്ന് ശതമാനം നായര്‍, ഒരു ശതമാനം ബ്രാഹ്മിന്‍, എട്ട് ശതമാനം മുന്നാക്ക ക്രിസ്ത്യന്‍ അടക്കമുള്ള 20 ശതമാനം മുന്നോക്ക ഇഡബ്ല്യുഎസ് സംവരണത്തിന്റെ പേരില്‍ നീക്കിവച്ചത് 16,711 സീറ്റുകള്‍.

അരലക്ഷത്തോളം യോഗ്യരായ വിദ്യാര്‍ഥികള്‍ വടക്കന്‍ ജില്ലകളില്‍ സീറ്റ് ക്ഷാമം മൂലം പ്രവേശനത്തിന് നെട്ടോട്ടമോടുമ്പോഴാണ് മുന്നാക്ക സംവരണത്തിന്റെ പേരിലുള്ള പ്രവേശന അട്ടിമറി വ്യക്തമാക്കുന്നതെന്നും എന്‍ കെ അലി വ്യക്തമാക്കി.സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്തുന്ന 2,80,212 സീറ്റിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സ്റ്റാറ്റിയൂട്ടറി സംവരണവും ഇതര വിഭാഗങ്ങള്‍ക്കുള്ള സെപ്ഷ്യല്‍ റിസര്‍വേഷനും കഴിഞ്ഞ് ബാക്കിയുള്ള ജനറല്‍ മെറിറ്റിലുള്ള 1,36,420 സീറ്റുകളുടെ പത്തു ശതമാനമായ 13,642 സീറ്റുകള്‍ ഇഡബ്ല്യുഎസ് നായി നീക്കിവയ്‌ക്കേണ്ടത്. അതിനുപകരം 16,711 സീറ്റുകള്‍ അനുവദിച്ചതോടെ മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം പന്ത്രണ്ടേകാല്‍ ശതമാനത്തിലെത്തി.

3,069 സീറ്റുകളാണ് അധികമായി നീക്കിവച്ചത്. സ്റ്റാറ്റിയൂട്ടറി റിസര്‍വേഷന് പുറമെ ഭിന്നശേഷിക്കാര്‍, കാഴ്ചശേഷിയില്ലാത്തവര്‍, സ്‌പോര്‍ട്ട് വിഭാഗക്കാര്‍ക്ക് സെപ്ഷ്യല്‍ റിസര്‍വേഷനുമുണ്ട്. 2020-21ലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് വിവരങ്ങള്‍ പട്ടികയിലെ നിരക്കും എണ്ണവും പരിശോധിച്ചാല്‍ ക്രമക്കേടുകള്‍ വ്യക്തമാകും. ബാച്ച് അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നടത്തുന്നതിലൂടെ മെറിറ്റിലും സംവരണത്തിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സീറ്റ് നഷ്ടപ്പെടുന്നതിന്റെ രീതി മനസ്സിലാകുന്നതാണ്.

യഥാക്രമം 8, 7, 3, 2, 1 എന്നീ നിരക്കില്‍ സംവരണ സീറ്റുകള്‍ അനുവദിക്കേണ്ട ഈഴവ, മുസ്‌ലിം, ലാറ്റിന്‍, ഒബിഎച്ച്., വിശ്വകര്‍മ, ധീവര, ഒബിഎക്‌സ്, കുശവ, കുഡുംബി വിഭാഗങ്ങളിലെ ആയിരക്കണക്കിന് സീറ്റുകളാണ് ഈ വിഭാഗങ്ങള്‍ക്ക് ചോര്‍ന്നുപോകുന്നതെന്ന് പട്ടികയില്‍നിന്ന് വ്യക്തമാകുന്നതാണ്.

സമയം മുന്നോക്ക സംവരണത്തിനായി നീക്കിവച്ച 16,711 സീറ്റ് എന്നത് 1,67,110 എന്നതിന്റെ പത്ത് ശതമാനമെന്നാണല്ലോ.ഒരുവിധ സംവരണവുമില്ലാത്ത ജനറല്‍ സീറ്റുകളാകട്ടെ 1,36,420. ഇവ തമ്മിലെ അന്തരം പരിശോധിച്ചാല്‍ ഇഡബ്ല്യുഎസ്.ന് 3,069 സീറ്റ് കൂടുതലായി നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തം. ഇതാകട്ടെ 12.25 (പന്ത്രണ്ടേകാല്‍ ശതമാനം) വരും. ഇനി മുന്നോക്കക്കാരുടെ വിഹിതത്തിനെടുത്ത 1,67,110 സീറ്റാണ് പിന്നോക്ക സംവരണത്തിന് പരിഗണിച്ചതെങ്കില്‍ ഈഴവര്‍ക്ക് 367, മുസ്‌ലിംകള്‍ക്ക് 385, ധീവരര്‍ക്ക് 489, വിശ്വകര്‍മ്മക്ക് 489 ഉം സീറ്റുകള്‍ കുറച്ചാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്.ഇനി ഒരു ശതമാനം മാത്രം സംവരണമുള്ള പിന്നാക്ക വിഭാഗങ്ങളായ കുശവ, കുടുംബി,, പിന്നോക്ക ക്രിസ്ത്യന്‍ അലോട്ട്‌മെന്റ് പരിശോധിച്ചാല്‍ മൊത്തം 2,31,200 ന്റെ ഒരു ശതമാനമാണ് 2,312 സീറ്റ്. 12, 8 ശതമാനം യഥാക്രമം സംവരണമുള്ള പട്ടികജാതി- പട്ടിക വര്‍ഗത്തിന് അനുവദിച്ചിട്ടുള്ള മൊത്തം സീറ്റുകള്‍ മൂന്നരലക്ഷത്തിന്റെ 20 ശതമാനമായ എഴുപതിനായിരം സീറ്റാണ് വലിയ കുറവുകളോ ക്രമക്കേടുകളോ വ്യത്യാസമോ ഇല്ലാതെ അനുവദിച്ചിട്ടുള്ളതെന്നും കാണാം.

മേല്‍ പ്രതിപാദിച്ച വിവരങ്ങളില്‍നിന്നും പിന്നോക്ക- മുന്നോക്ക-പട്ടിക വിഭാഗ സംവരണത്തിന് കണക്കാക്കിയിരുന്ന മൊത്തം സീറ്റുകള്‍ 136, 420, 1,67,110, 2,31,200, 2,80,212, മൂന്നര ലക്ഷം ഇതിലേതാണെന്ന ആശയക്കുഴപ്പവും അവ്യക്തതയും മെറിറ്റ് - സംവരണ സീറ്റുകളിലെ തിരിമറിയും ഏതൊരാള്‍ക്കും വ്യക്തമാകുമെന്നാണ് ഔദ്യോഗിക ഒന്നാം അലോട്ട്‌മെന്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്നും എന്‍ കെ അലി വ്യക്തമാക്കി.

ഉദ്യോഗസ്ഥ - സംവരണ മുന്നാക്ക കൂട്ടുകെട്ടിലൂടെ പിന്നോക്ക സംവരണ വിഭാഗങ്ങളുടെ 30,705 സീറ്റുകള്‍ തിരിമറി ചെയ്യപ്പെട്ടുവെന്നാണ് വ്യക്തമാക്കപെടുന്നത്.അതേസമയം മുന്നോക്കത്തിന്റെ പേരില്‍ 3,069 സീറ്റ് അധികം സംവരണം ചെയ്തു. (അതായത് ജനറല്‍ വിഭാഗം സീറ്റുകളുടെ പന്ത്രണ്ടേകാല്‍ ശതമാനം സംവരണം.) ഭരണഘടന ഭേദഗതിയില്‍ അനുവദനീയമായത് പരമാവധി പത്തു ശതമാനമാണ്. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളിലും പ്രത്യേകിച്ച് സംവരണം നിശ്ചയിച്ചുകൊണ്ട് 3.1.2020ന് പുറപ്പെടുവിച്ച ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പിന്റെ 1/2020-ാം നമ്പര്‍ ഉത്തരവിന്റെ 8, 9 വ്യവസ്ഥകളിലും വളരെ വ്യക്തമായി ജനറല്‍ സീറ്റുകളിലെ പത്ത് ശതമാനമെന്നാണ്.

ഭരണ ഘടനാ ഭേദഗതിയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളും അതിലംഘിച്ച് മുന്നാക്ക സംവരണ സീറ്റുകള്‍ നിശ്ചയിച്ചതിന് പിന്നിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥ രാഷ്ട്രീയ പങ്കാളിത്തവും പിന്നോക്ക വിഭാഗങ്ങളോടുള്ള വിവേചനവും പുറത്തുകൊണ്ടുവരുവാനും സാമൂഹ്യ നീതിയുടെ നിഷേധവും പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പ് അധികാരികളും സംസ്ഥാന സര്‍ക്കാരും തയ്യാറാവണമെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീതിപൂര്‍വ്വം ബന്ധപ്പെട്ട വകുപ്പുകളും ചട്ടങ്ങളുമനുസരിച്ച് പുനഃപരിശോധനയും പുനര്‍നിര്‍ണയവും നടത്തണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it