Kerala

കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക; ലൈസന്‍സും രജിസ്ട്രേഷനുമില്ലെങ്കിൽ പിഴയും തടവും

12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ രജിസ്ട്രേഷൻ നടത്തണം.

കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക; ലൈസന്‍സും രജിസ്ട്രേഷനുമില്ലെങ്കിൽ പിഴയും തടവും
X

തിരുവനന്തപുരം: നിയമാനുസൃതമല്ലാതെ ഭക്ഷ്യവസ്തുക്കൾ വീട്ടിലുണ്ടാക്കി വിൽക്കുന്നവർ ജാഗ്രതൈ. നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത നിയമ നടപടികൾ. കൊവിഡ് കാലത്ത് ജീവിതമാർഗമെന്ന നിലയിൽ സംസ്ഥാന വ്യാപകമായി പലരും കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നുണ്ട്. എന്നാൽ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ വിൽപ്പന നടത്തിയാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കാം. മായം ചേർത്ത ആഹാരം വിൽപ്പന നടത്തിയാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയിൽ ശിക്ഷയും പിഴയും ലഭിക്കും. ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ 3 ലക്ഷം വരെയാണ് പിഴ. ഗുണമേൻമയില്ലാതെ വിൽപന നടത്തിയാൽ 5 ലക്ഷം പിഴയീടാക്കും.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻ്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് വീടുകൾ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യയൂനിറ്റുകൾക്ക് അനുമതി നൽകുന്നത്. 12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ രജിസ്ട്രേഷൻ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻ്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർമാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫീസിൽ നിന്നാണ് ലൈസൻസും റജിസ്ട്രേഷനും നൽകുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

2011 ആഗസ്ത് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കൊവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതൽ പേർ മനസിലാക്കി തുടങ്ങിയത്. കൊവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളിൽ കേക്കും ഭക്ഷ്യവസ്തുക്കളും നിർമിക്കാൻ തുടങ്ങി. കഴിഞ്ഞ മാർച്ചിനുശേഷം 2300 രജിസ്ട്രേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി യൂനിറ്റുകളുണ്ട്. പലർക്കും നിയമത്തെക്കുറിച്ച് ധാരണയില്ലാത്തതാണ് കാരണം.

Next Story

RELATED STORIES

Share it