പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം; വൃന്ദ കാരാട്ടിന് സാംസ്കാരികപ്രവര്‍ത്തകയുടെ കത്ത്
പ്രതി പത്മരാജന് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി തെളിഞ്ഞിട്ടും മാതാവിന്റെ പരാതിയില്‍ കേസ് അന്വേഷിക്കാന്‍ പോലിസ് തയ്യാറായില്ല എന്ന് മാത്രമല്ല, പോക്സോ വകുപ്പ് ഒഴിവാക്കി ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചാര്‍ത്തി ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോടതി ജാമ്യം അനുവദിച്ചു. ഫലത്തില്‍ വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ പ്രതിക്ക് നിലവിലെ കേസില്‍നിന്ന് വളരെ എളുപ്പത്തില്‍ രക്ഷപ്പെടാം.
കോഴിക്കോട്: പാലത്തായി ബാലികാപീഡനക്കേസില്‍ നീതിപുലരാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന് സാംസ്കാരികപ്രവര്‍ത്തകയുടെ കത്ത്. സ്ത്രീ സുരക്ഷ ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ ഇടതുസര്‍ക്കാരിനെ പാലത്തായി കേസ് അട്ടിമറി നാണം കെടുത്തിയിരിക്കുകയാണെന്ന് ശ്രീജ നെയ്യാറ്റിന്‍കര കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം:
താങ്കള്‍ക്ക് സുഖമെന്ന് കരുതുന്നു. സിപിഎം എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ അംഗമാണ് താങ്കളെന്ന നിലയിലാണ് കേരളത്തിലെ ഒരു വനിതാ ആക്ടിവിസ്റ്റായ ഞാന്‍ താങ്കള്‍ക്ക് ഇങ്ങനൊരു കത്തെഴുതുന്നത്..
മറ്റേത് രാഷ്ട്രീയപ്പാര്ട്ടികളെക്കാളുപരി സ്ത്രീയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ മാര്‍ക്സിസം എന്ന തത്ത്വശാസ്ത്രം ലോകത്തിനു നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്താന്‍ റോസാ ലക്സംബര്‍ഗിനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ ഒരിക്കലും മറക്കാവുന്നതല്ല. സാമ്രാജ്യത്വരാഷ്ട്രങ്ങളിലെ സ്ത്രീപദവികളെക്കാളും എത്രയോ ഉന്നതമായിരുന്നു സോവിയറ്റ് യൂനിയനിലുണ്ടായിരുന്നത്. അന്താരാഷ്ട്രതലത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ സാഹചര്യം അന്നും ഇന്നും വത്യസ്തമാണ്. ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് സ്ത്രീയുടെ സാമൂഹ്യപദവിയുടെ അവസ്ഥ വളരെ ശോചനീയമാണ് എങ്കിലും പരിമിതികളുടെ ഈ സാഹചര്യത്തില്‍നിന്നുകൊണ്ട് താങ്കളും പാര്‍ട്ടിയും പലതരത്തിലും പോരാടുന്നത് അഭിനന്ദനാര്‍ഹമാണ്.
കേരളം ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത് സഖാവ്. ഇഎംഎസിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതോടുകൂടിയാണ്. തുടര്‍ന്നും മുമ്പും നാഴികക്കല്ലുകളായ പലസംഭവങ്ങളും നടന്നിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് മന്ത്രിസഭ തുടക്കമിട്ട പല പുരോഗമന കാര്യങ്ങളും മറക്കാവുന്ന സംഗതികളല്ല. സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിന്റേത് അന്തര്സംസ്ഥാനങ്ങളുടേതുമായി വളരെ വ്യത്യാസമുണ്ട്. പ്രത്യേകിച്ചും സ്ത്രീവിദ്യാഭ്യാസം മുതലായ കാര്യങ്ങളില്‍. സംഘപരിവാറിന് ഭരണത്തിലേറാന്‍ പോയിട്ട് നിര്‍ണായകമായ സ്വാധീനം പോലും ചെലുത്താന്‍ കഴിയാത്തവണ്ണം ഇന്നും കേരളം നിലനില്ക്കുന്നതില് താങ്കളുടെ പാര്‍ട്ടിക്കുള്ള പങ്ക് അവഗണിക്കാവുന്നതല്ല.
എന്നാല്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ പാലത്തായി എന്ന സ്ഥലത്ത് തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. നാല് മാസങ്ങള്‍ക്കു മുമ്പ്. രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ടത് ഒരു സ്കൂള്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന് എന്ന വ്യക്തിയാണ്. സ്വന്തം സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് അധ്യാപകന് ലൈംഗീകമായി പീഡിപ്പിച്ചത്. കേസിന്റെ പ്രാരംഭഘട്ടം മുതല്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ പോലിസ് പരമാവധി ശ്രമിച്ചു. ഒടുവില്‍ പൊതുസമൂഹത്തിന്റെ ഇടപെടലും ഒപ്പം സംഭവം നടന്ന അസംബ്ലി മണ്ഡലം ഇന്ന് കൊവിഡിനെ നേരിടുന്നതില്‍ ലോകപ്രശംസ പിടിച്ചുപറ്റിയ കെ കെ ശൈലജ ടീച്ചറിന്റേതായതിനാല് അങ്ങനെയും പ്രശംസനീയമായ ഇടപെടല്‍ പ്രതിയെ ജയിലിലടയ്ക്കുന്നതിലുണ്ടായി.
എന്നാല്‍, പ്രതി പത്മരാജന് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി തെളിഞ്ഞിട്ടും മാതാവിന്റെ പരാതിയില്‍ കേസ് അന്വേഷിക്കാന്‍ പോലിസ് തയ്യാറായില്ല എന്ന് മാത്രമല്ല, പോക്സോ വകുപ്പ് ഒഴിവാക്കി ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചാര്‍ത്തി ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോടതി ജാമ്യം അനുവദിച്ചു. ഫലത്തില്‍ വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ പ്രതിക്ക് നിലവിലെ കേസില്‍നിന്ന് വളരെ എളുപ്പത്തില്‍ രക്ഷപ്പെടാം.
ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് ബിജെപിക്കു വേണ്ടി കേസ് അട്ടിമറിച്ചതെന്ന് ഓര്‍ക്കണം പത്തുവയസുകാരിയായ, പിതാവ് നഷ്ടപ്പെട്ട ഒരു മകളുടെ ദുരന്തപൂര്‍ണമായ ഒരവസ്ഥയില്‍ നിസഹായയായ ഒരമ്മയുടെ വേദന അങ്ങയെ പോലെ ഒരു സ്ത്രീയായ കമ്മ്യൂണിസ്റ്റിനോട് ഞാന്‍ പറഞ്ഞ് മനസ്സിലാക്കിത്തരേണ്ടതില്ലല്ലോ. ഈ കേസിന്റെ അട്ടിമറി 'സ്ത്രീ സുരക്ഷ' എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിനെ നാണം കെടുത്തിയിരിക്കുകയാണ്. ആയതിനാല്‍ ഒരു സ്ത്രീപക്ഷപ്രവര്ത്തകയെന്ന നിലയിലും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു...
അഭിവാദ്യങ്ങളോടെ
ശ്രീജ നെയ്യാറ്റിന്‍കര.
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT