Kerala

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: ഇബ്രാഹിംകുഞ്ഞ് റിമാന്റില്‍

14 ദിവസത്തേക്കാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്തിരിക്കുന്നത്. ചികില്‍സയിലായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ തന്നെയാകും ഇബ്രാഹിംകുഞ്ഞ് റിമാന്റില്‍ കഴിയുക.ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും നാളെ കോടതി പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: ഇബ്രാഹിംകുഞ്ഞ് റിമാന്റില്‍
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറസ്റ്റു ചെയ്ത പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കോടതി റിമാന്റു ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തത്. ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.ചികില്‍സയിലായതിനാല്‍ ആശുപത്രിയില്‍ തന്നെയാകും ഇബ്രാഹിംകുഞ്ഞ് റിമാന്റില്‍ കഴിയുക. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനു ശേഷം അന്വേഷണ സംഘം കോടതിയിലെത്തി റിമാന്റ് റിപോര്‍ട് സമര്‍പ്പിച്ചിരുന്നു.ഒപ്പം നാലു ദിവസം കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷയും അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇത് പരിഗണിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നേരം ആറു മണിയോടെ ആശുപത്രിയിലെത്തുകയായിരുന്നു.

വി കെ കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.താന്‍ രോഗിയാണെന്നും പരസഹായമില്ലാതെ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്ത സമയത്ത് എല്ലാവിവരവും താന്‍ പറഞ്ഞിരുന്നു. യാതൊരു തെളിവുമില്ലാതെയുള്ള തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.അതേ സമയം ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെ 10.25ഓടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആശുപത്രിയില്‍ എത്തി അറസ്റ്റ് ചെയ്തത്. നിലവില്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ കൊണ്ടുപോകുന്നത് കുടുതല്‍ ഗുരുതരമാകുമെന്ന് ആശുപത്രി അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിച്ചുകൊണ്ട് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കാനുള്ള നടപടികളാണ് വിജിലന്‍സ് സംഘം സ്വീകരിച്ചത്..തുടര്‍ന്ന് ആശുപത്രി മുറിയില്‍ വെച്ച് തന്നെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത് മൊഴി രേഖപെടുത്തി.തുടര്‍ന്ന് റിമാന്‍ഡ് റിപോര്‍ട് തയാറാക്കി വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ 8.30 ഓടെവിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം അവിടെയില്ലെന്നും ഇന്നലെ വൈകിട്ടു മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നുമാണ് വീട്ടുകാര്‍ വിജിലന്‍സിന് നല്‍കിയ വിവരം.തുടര്‍ന്ന് വിജിലന്‍സിന്റെ ഒരു സംഘം വീട്ടില്‍ പരിശോധന നടത്തി ഇതിനിടയില്‍ മറ്റൊരു സംഘം ആശുപത്രി അധികൃതരോട് വിവരങ്ങള്‍ തേടി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി.തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയ സംഘം മടങ്ങുകയും മറ്റൊരു സംഘം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു.

ഇതിനിടയില്‍ അറസ്റ്റ് മുന്നില്‍കണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കാന്‍ നീക്കം നടത്തിയെങ്കിലും കോടതിയില്‍ ഇത് ഫയല്‍ ചെയ്യുന്നതിനു മുമ്പു തന്നെ വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി.തുടര്‍ന്ന് ആശുപത്രി അധികൃതരുമായി കൂടിക്കാഴ്ച നടത്തി ഇബ്രാഹിംകുഞ്ഞിന്റെ രോഗ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞ് ഉറപ്പു വരുത്തിയതിനു ശേഷം ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുറിയിലെത്തി 10.25 ഓടെ വിജിലന്‍സ് സംഘം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.അതേ സമയം വിജിലന്‍സിന്റെ അറസ്റ്റ് നീക്കം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഇന്നലെ ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും പറയപ്പെടുന്നു.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്കോയുടെ ജനറല്‍ മാനേജറായിരുന്ന ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്‌കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ഡി തങ്കച്ചന്‍ എന്നിവരെ 2019 ആഗസ്ത് 30 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.തുടര്‍ന്ന് റിമാന്റിലായിരുന്നു ഇവര്‍ രണ്ടു മാസത്തോളം ജയിലില്‍ കിടന്നതിനു ശേഷം 2019 നവംബറില്‍ ജാമ്യത്തിലിറങ്ങിയിരുന്നു.ഇവരെ അറസ്റ്റു ചെയ്തിരുന്ന സമയത്ത് തന്നെ അഴിമതിയുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ടി ഒ സൂരജ് അടക്കം മൊഴി നല്‍കിയിരുന്നു.

വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമായിരുന്നു കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ടി ഒ സൂരജ് വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു.തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെയും വിജിലന്‍സ് പല വട്ടം ചോദ്യം ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയതിനു ശേഷവും വിജിലന്‍സ് സംഘം ടി ഒ സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഈ സമയത്തും ഇബ്രാഹിംകുഞ്ഞിനെതിരായ നിലപടില്‍ ടി ഒ സൂരജ് ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിനു ശേഷവും ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it