Kerala

മന്ത്രി സജി ചെറിയാനും ഇ പി ജയരാജനും ചെയ്യുന്നത് രാജസദസ്സിലെ വിദൂഷകന്റെ ജോലി: പ്രതിപക്ഷ നേതാവ്

ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ട. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. ജയിലില്‍ പോകാന്‍ തയ്യാറാണെന്നതാണ് ഇതിനുള്ള മറുപടി

മന്ത്രി സജി ചെറിയാനും ഇ പി ജയരാജനും ചെയ്യുന്നത്  രാജസദസ്സിലെ വിദൂഷകന്റെ ജോലി: പ്രതിപക്ഷ നേതാവ്
X

കൊച്ചി: മന്ത്രി സജി ചെറിയാനും ഇ പി ജയരാജനും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജസദസ്സിലെ വിദൂഷകന്റെ ജോലിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദൂഷകന്റെ ജോലി ഇരുവരും നന്നായി ചെയ്യുന്നുണ്ട്. അതുകൊണ്ടൊന്നും ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ട. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. ജാമ്യമില്ലാ കേസു പ്രകാരം ജയിലില്‍ പോകാന്‍ തയ്യാറാണെന്നതാണ് ഇതിനുള്ള മറുപടി.

എറണാകുളത്ത് മുന്‍ മന്ത്രി അനൂപ് ജേക്കബ്, ഡി.സി.സി അധ്യക്ഷന്‍ ഷിയാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോയി സമരം ചെയ്യുന്ന പാവങ്ങളെ സംരക്ഷിക്കും. ഞങ്ങള്‍ അവരെ കുരുതി കൊടുക്കില്ല. യു.ഡി.എഫ് ഉയര്‍ത്തിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരം ചെയ്യുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.സമരത്തെ തകര്‍ക്കുമെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുത്തുന്നത്? അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ക്ക് മുഖ്യമന്ത്രിയെ ഭയമുണ്ടാകും. കാരണം പേടിപ്പിച്ചാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഇടതു മുന്നണിയിലോ ഒന്നും ചര്‍ച്ച ചെയ്യില്ല. ചര്‍ച്ച ചെയ്യാതെ അവിടെ എന്തും നടക്കും. കൂടെയുള്ളവര്‍ ഭയന്ന് നില്‍ക്കുമെന്ന് കരുതി എല്ലാവരും ഭയന്നാണ് നില്‍ക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്. കൂടെയുള്ളവരുടെ കണ്ണാടിയില്‍ കൂടി പ്രതിപക്ഷത്തെ നോക്കിക്കാണരുത്. യു.ഡി.എഫ് ഭയരഹിതരായി ജനങ്ങള്‍ക്കൊപ്പം നിന്ന് ഈ സമരം മുന്നോട്ട് കൊണ്ടു പോകും. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പദ്ധതി എന്താണെന്നു പോലും അറിയില്ലെങ്കിലും അഴിമതിയുടെ സാധ്യതകളാണ് പദ്ധതിയോടുള്ള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിന് കാരണം. നിയമസഭയില്‍ നേര്‍ക്കുനേര്‍ ചോദ്യം ചോദിച്ചിട്ടു പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഡിപിആറില്‍ ഉള്ളതല്ല, താന്‍ പറയുന്നതാണ് ശരിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ ഡിപിആര്‍ എന്തിനാണ്? പിന്നെ എന്തിനാണ് പഠനം നടത്തുന്നത്. തട്ടിക്കൂട്ട് റിപ്പോര്‍ട്ടുമായാണ് കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും അനുമതി വാങ്ങാനും സ്ഥലം ഏറ്റെടുക്കാനും ശ്രമിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കെ റെയില്‍ എംഡി ഇന്നലെ പറഞ്ഞത്. സാമൂഹിക ആഘാത പഠനത്തിന് കല്ലിടാനായി ഹൈക്കോടതിയില്‍ നിന്നും അനുമതി തേടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും അനുമതി കിട്ടാതെ സ്ഥലം ഏറ്റെടുക്കില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നിട്ടാണ് സ്ഥലം ഏറ്റെടുക്കാന്‍ അനുമതി കിട്ടിയെന്ന് കെ റെയില്‍ എം.ഡി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ബി.ജെ.പി, ജമാഅത്ത് ഇസ്ലാമി, കോണ്‍ഗ്രസ്, വര്‍ഗീയത എന്നീ വാക്കുകള്‍ മേമ്പൊടിക്ക് ചേര്‍ത്താണ് കോടിയേരി എല്ലാ ദിവസവും പ്രസ്താവന ഇറക്കുന്നത്. യുഡിഎഫിന് സമരം ചെയ്യാന്‍ ആരുടെയും സഹായം ആവശ്യമില്ല. ജനകീയ സമരസമിതി നടത്തുന്ന സമരത്തിനാണ് യുഡിഎഫ് പിന്തുണ നല്‍കുന്നത്. സമരസമിതിയുടെ ജാഥ കാസര്‍കോട് ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവാണ്. സിപിഎം സോളാര്‍ സമരം നടത്തിയപ്പോള്‍ ബിജെപിയും സമരരംഗത്തുണ്ടായിരുന്നല്ലോ. ഇരുവരും ഒന്നിച്ചാണ് സമരം നടത്തുന്നതെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിച്ചില്ല. മറ്റാരെങ്കിലും സമരം ചെയ്യുന്നുണ്ടോയെന്നു നോക്കിയല്ല യുഡിഎഫ് സമരം ചെയ്യുന്നത്. വിമോചന സമരം ആണെന്നാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളൊക്കെ ആര് ശ്രദ്ധിക്കാന്‍. വാ തുറന്നാല്‍ ഇവര്‍ പറയുന്നതൊക്കെ അബദ്ധമാണ്.

എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ സമരത്തിന് പിന്നിലുണ്ട്. സിപിഐയുടെ സിപിഎമ്മിന്റെയും പ്രവര്‍ത്തകരും സമരത്തിലാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവരും ശാസ്ത്ര സാഹിത്യ പരിഷത്തും എഴുത്തുകാരുമെക്കെ പദ്ധതി ഉപേക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടത് സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്നു വിശ്വസിച്ചാണ് അവരൊക്കെ സിപിഎമ്മിന്റെ ഭാഗമായത്. എന്നാല്‍ തീവ്ര വലതുപക്ഷ വ്യതിയാനമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്ന് അവര്‍ക്ക് ഇപ്പോഴാണ് ബോധ്യമായത്. കര്‍ഷക സമരത്തെ മോദി നേരിട്ട അതേ രീതിയിലാണ് പിണറായി വിജയനും സില്‍വര്‍ ലൈന്‍ സമരത്തെ നേരിടുന്നത്. കര്‍ഷക സമരത്തിന് മുന്നില്‍ മോദിക്ക് മുട്ടു മടക്കേണ്ടി വന്നതു പോലെ പിണറായിക്കും മുട്ടുമടക്കേണ്ടി വരും.

അതിവേഗ റെയില്‍ നിര്‍ദ്ദേശം വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ടതാണ്. അതില്‍ പഠനം നടത്തിയ യുഡിഎഫ് സര്‍ക്കാര്‍ അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു. നടപ്പാക്കാന്‍ സാധിക്കാത്ത പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് കമ്മീഷന്‍ വാങ്ങാന്‍ യുഡിഎഫ് പോയിട്ടില്ല. 3000 മീറ്റര്‍ ഇടാന്‍ കല്ല് ലഭിക്കാത്തതു കൊണ്ട് വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാക്കാന്‍ സാധിച്ചില്ലെന്ന് പറയുന്നവര്‍ സില്‍വര്‍ ലൈനിന് അഞ്ച് ലക്ഷത്തി മുപ്പതിനായിരം മീറ്റര്‍ ദൂരത്തില്‍ വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്ന് കണ്ടെത്തും? കല്ല് ലഭിക്കാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം മൂന്നു വര്‍ഷമായി നിലച്ചിരിക്കുകയാണ്. ഗെയില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പൈപ്പ് ലൈന്‍ ഭൂമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞ നേതാവ് ഇപ്പോഴത്തെ മന്ത്രിസഭയിലുണ്ട്. ഗെയില്‍, എന്‍എച്ച് സമരങ്ങളില്‍ പങ്കെടുത്തവരാണ് സിപിഎം നേതാക്കള്‍. ഇപ്പോള്‍ അവരെല്ലാം വികസനത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ്. നെടുമ്പാശേരി വിമാനത്താവളത്തിന് എതിരെയും അവര്‍ സമരം ചെയ്തു. അങ്ങനെയുള്ളവര്‍ വികസനത്തെ കുറിച്ച് യുഡിഎഫിന് ക്ലാസെടുക്കേണ്ട. വിശദമായ പഠനത്തിനു ശേഷമാണ് യുഡിഎഫ് സമരത്തിനിറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it