Kerala

നിസാമുദ്ദീൻ മർകസ്: മാധ്യമവേട്ട അപലപനീയമെന്ന് അൽ ഹാദി അസോസിയേഷൻ

ഏകദേശം ഒരു വർഷത്തിന് മുമ്പ് തന്നെ തീരുമാനിച്ചതനുസരിച്ചുളള സമ്മേളനങ്ങളാണ് ദിനംപ്രതി അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

നിസാമുദ്ദീൻ മർകസ്: മാധ്യമവേട്ട അപലപനീയമെന്ന് അൽ ഹാദി അസോസിയേഷൻ
X

തിരുവനന്തപുരം: നിസാമുദ്ദീൻ മർകസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ വേട്ട അങ്ങേയറ്റം അപലപനീയമാണെന്ന് അൽഹാദി അസോസിയേഷൻ പ്രസ്താവിച്ചു. ലോകത്ത് ഏറ്റവും വ്യവസ്ഥാപിതമായും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്ന മുസ്ലിം സംഘമാണ് തബ് ലീഗ് ജമാഅത്ത്.

സമാധാന പരമായും നിയമ വ്യവസ്ഥകളെ ആദരിച്ചു കൊണ്ടും മുസ്ലിംകൾക്കിടയിൽ സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്ന തബ് ലീഗ് ജമാഅത്തിന്റെ ആഗോള ആസ്ഥാനത്തെ ( ആലമീ മർകസിനെ ) ഏറെ ആദരവോടെയാണ് ലോക മുസ്ലിം സമൂഹം നോക്കി കാണുന്നത്. അവരുടെ പ്രവർത്തന രംഗങ്ങളിലെല്ലാം ഈ ഉത്തരവാദിത്ത ബോധം അവർ കാത്തുസൂക്ഷിക്കാറുമുണ്ട്. ഏകദേശം ഒരു വർഷത്തിന് മുമ്പ് തന്നെ തീരുമാനിച്ചതനുസരിച്ചുളള സമ്മേളനങ്ങളാണ് ദിനംപ്രതി അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെയോ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയോ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതിരുന്ന സമയത്താണ് സമ്മേളനം ആരംഭിച്ചതും.

നിസാമുദ്ദീൻ മർകസിൽ സമ്മേളനം നടന്ന അതേസമയത്താണ് ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ തന്നെ പാർലമെന്റ് സമ്മേളനവും അയോധ്യയിൽ രാമക്ഷേത്ര നിർമാണോദ്ഘാടനവുമൊക്കെ നടന്നിട്ടുള്ളത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രമുഖ നടിയുടെ സംഗീത പരിപാടിയിലൊന്നും വേവലാതിയില്ലാത്ത മാധ്യമങ്ങളും സർക്കാരുകളും മർകസിനെതിരെ തിരിഞ്ഞത് ഇസ്ലാമിനോടും മുസ്ലിംകളോടുമുളള അസഹിഷ്ണുത കൊണ്ട് മാത്രമാണ്. അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിയമവിരുദ്ധമായി നൂറു കണക്കിന് വിദേശികളെ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ നിശബ്ദത പാലിച്ച മാധ്യമങ്ങൾ ഒരാഴ്ച തികയും മുമ്പുതന്നെ ഗവൺമെന്റിന്റെ വിസാ നിയമങ്ങൾ പൂർണ്ണമായും പാലിച്ചെത്തുന്ന മർകസിലെ വിദേശ പ്രതിനിധികളെ വിചാരണ ചെയ്യുന്നത് അപഹാസ്യമാണ്.

നോട്ടുനിരോധന പ്രഖ്യാപനം പോലെ തീർത്തും അശാസ്ത്രീയമായ രീതിയിൽ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ കുരുങ്ങിയ ആൾക്കൂട്ടമാണ് മർകസിൽ ഉണ്ടായിരുന്നത്. കോവിഡുമായി ബന്ധപ്പെട്ടുളള പ്രോട്ടോക്കോൾ പാലിക്കുന്നതിന് സർവാത്മനാ സന്നദ്ധമാവുകയും അധികൃതരോട് പൂർണമായി സഹകരിക്കുകയും ചെയ്ത മർകസ്, ആൾകൂട്ടത്തെ ഒഴിവാക്കുന്നതിനായി മുന്നോട്ടുവെച്ച പ്രായോഗിക നടപടികൾക്കു നേരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസ്സംഗത പുലർത്തുകയായിരുന്നു.

ഏറെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ സത്യസന്ധമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കേണ്ട മാധ്യമങ്ങളിലധികവും മർകസുമായി ബന്ധപ്പെട്ട വാർത്തകളിൽ അതിശയോക്തിയും ഭയവും കലർത്തി പൊതുജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനത്തെ പോലും മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന കേന്ദ്ര സർക്കാരും കെജ്രിവാൾ സർക്കാരും മുസ്ലിം വിരുദ്ധതയിൽ പരസ്പരം മത്സരിക്കുകയാണ്. ഡൽഹി കത്തിയെരിഞ്ഞ വർഗീയാക്രമണങ്ങളിൽ പോലിസിന്റെ നിയന്ത്രണം തങ്ങളുടെ കൈയിലില്ലെന്ന് വിലപിച്ച കെജ്രിവാൾ, മർകസ് സംഭവത്തിൽ അതേ പോലിസിനെ ഉപയോഗിച്ചാണ് നിസാമുദ്ദീൻ മർകസിനെ തകർക്കാൻ വിഫലശ്രമം നടത്തുന്നത്.

ദുഷ്ടലാക്കോടെ ഇത്തരം സംഭവങ്ങളെ സമീപിക്കുന്ന വർഗീയ ശക്തികളുടെയും വർഗീയ തിമിരം ബാധിച്ച മാധ്യമങ്ങളുടെയും കെണിയിൽ വീഴരുതെന്ന് ജനങ്ങളെ ആഹ്വാനം ചെയ്ത അൽ ഹാദി അസോസിയേഷൻ, വിഷയത്തെ വിവേകത്തോടെ സമീപിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it