Kerala

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; സ്വകാര്യഭാഗങ്ങളില്‍ മുറിവ്; കല്ല് കൊണ്ട് തലയ്ക്കടിച്ചു

രോഷാകുലരായ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും പോലീസ് ജീപ്പ് വളഞ്ഞു.

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; സ്വകാര്യഭാഗങ്ങളില്‍ മുറിവ്; കല്ല് കൊണ്ട് തലയ്ക്കടിച്ചു
X


കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റിന് സമീപമെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും പെണ്‍കുട്ടിയെയും കണ്ട് ചിലര്‍ കാര്യംതിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം.

കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവുണ്ടെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തി. ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് നിലവിലെ സൂചന. മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളില്‍വെച്ചാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതെന്നും പറയുന്നു.

അതിനിടെ, കുട്ടിയെ കൊലപ്പെടുത്തിയ പ്രതി അഷ്ഫാഖ് അസ്ലമിനെ മൃതദേഹം കണ്ടെത്തിയ ആലുവ മാര്‍ക്കറ്റിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ മാര്‍ക്കറ്റിലെത്തിച്ചപ്പോള്‍ വന്‍പ്രതിഷേധമാണുയര്‍ന്നത്. രോഷാകുലരായ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും പോലീസ് ജീപ്പ് വളഞ്ഞു.

പ്രതിയെ തങ്ങള്‍ക്ക് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ പോലീസ് വാഹനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. 'നിയമത്തിന് ചെയ്യാന്‍ പറ്റാത്തത് ഞങ്ങള്‍ ചെയ്യാം' എന്നായിരുന്നു കൂട്ടത്തിലൊരാളുടെ പ്രതികരണം. 'പൊറോട്ടയോ ഇറച്ചിയോ എന്തെങ്കിലും മേടിച്ച് കൊടുക്ക്, നിയമത്തിന്റെ മുന്നില്‍ അവന്‍ സുഖസുന്ദരമായി ജീവിക്കും. ഇവന്‍ നല്ല ഫുഡ് ഒക്കെ അടിച്ച് നല്ലതാവും. വേറെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല', ', മറ്റൊരാള്‍ രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ആലുവ ചൂര്‍ണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടില്‍നിന്ന് കാണാതായത്. പ്രതിയായ അഷ്ഫാഖ് പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ടുദിവസം മുന്‍പാണ് താമസത്തിനെത്തിയത്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോയ പ്രതി, ഇവിടെനിന്ന് ബസില്‍ കയറി. തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തി. എന്നാല്‍, ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നതില്‍ വ്യക്തതയില്ലായിരുന്നു.

പ്രതിയായ അഷ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ലഹരിയിലായതിനാല്‍ ഇയാളില്‍നിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ലഹരി വിട്ടതോടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, അന്വേഷണത്തില്‍ ഇയാളുടെ മൊഴി തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീടാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

കേസില്‍ അന്വേഷത്തിനായി പ്രത്യേക പോലീസ് സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ആലുവ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും ശനിയാഴ്ച രാവിലെയാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.


Next Story

RELATED STORIES

Share it