Kerala

ടൂറിസം പദ്ധതികൾ കേന്ദ്രം ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടും 133 ആരാധനാലയങ്ങൾ ക്രേന്ദീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതിയുമാണ് ഉപേക്ഷിച്ചത്.

ടൂറിസം പദ്ധതികൾ കേന്ദ്രം ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രിക്ക് താൻ കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.

69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടും 133 ആരാധനാലയങ്ങൾ ക്രേന്ദീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതിയുമാണ് ഉപേക്ഷിച്ചത്. ശിവഗിരിയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീർത്ഥാടന സർക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി രണ്ടിന് വർക്കല എംഎൽഎ വി ജോയി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17 ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ഇങ്ങനെയൊരു പദ്ധതി നടപ്പാക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

ഇതുപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം ശിവഗിരി തീർത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കി 118 കോടി രൂപയുടെ പദ്ധതി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചത്. ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആലുവ അദ്വൈതാശ്രമം, നാഗർകോവിൽ മരുത്വാമല, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബൃഹത് പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. കണ്ണൂർ ആസ്ഥാനമായ പ്രമുഖ ആർക്കിടെക്ട് മധുകുമാർ സംസ്ഥാന സർക്കാരിന്റെ കൺസെപ്റ്റ് നോട്ട് പ്രകാരം വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കി.

ശ്രീനാരായണ ധർമസംഘം ഭാരവാഹികളുമായി ചർച്ച ചെയ്ത് അവർ നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി വരുത്തിയാണ് ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ഡിപിആർ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ഈ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിശദമായ പദ്ധതി രേഖ നൽകിയത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് ഈ തീർത്ഥാടന സർക്യൂട്ട് ആവിഷ്‌കരിച്ചത്.

ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തത്.

എന്നാൽ, സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ട് വെച്ച 118 കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിക്കുകയായിരുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ സ്ഥാപനമായ ഐടിഡിസിയെ പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്രകാരം 2019 ജനുവരിയിൽ അനുമതി നൽകി പ്രവർത്തനമാരംഭിച്ച പദ്ധതിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉപേക്ഷിച്ചത്.

2019 ഫെബ്രുവരിയിൽ അന്ന് കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനമാണ് ശിവഗിരിയിൽ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിനെ ഒഴിവാക്കി ഐടിഡിസിയെ കൊണ്ട് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലെ ചില സംശയങ്ങൾ സംസ്ഥാനം ചൂണ്ടി കാണിച്ചെങ്കിലും പദ്ധതി തടസം കൂടാതെ നടപ്പാക്കണമെന്ന നിലപാടുള്ളതിനാൽ എല്ലാ സഹകരണവും തുടർന്നും നൽകി. ടൂറിസം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബന്ധപ്പെട്ട വകുപ്പിനെ പൂർണ്ണമായും ഒഴിവാക്കി ഒരു ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതോടെ പദ്ധതിയുടെ മേൽ ടൂറിസം വകുപ്പിന് യാതൊരു നിയന്ത്രണവും ഇല്ലാതായി.

അതിന്റെ ഫലമാണ് ഇന്ന് ഏകപക്ഷീയമായി ശ്രീനാരായണ സർക്യൂട്ട് കേന്ദ്രസർക്കാരിന് ഉപേക്ഷിക്കാൻ കഴിഞ്ഞത്. ഇതിൽ ശക്തമായി പ്രതികരിക്കാനും, പ്രതിഷേധിക്കാനും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നവരും രംഗത്ത് വരണമെന്ന് മന്ത്രി പറഞ്ഞു. അതേസമയം ശിവഗിരിയിൽ സംസ്ഥാന സർക്കാർ വിവിധ വികസനപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിന് 13 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചത്. ജാതിയില്ലാ വിളംബരത്തിന്റെ 100 ാം വാർഷികം പ്രമാണിച്ച് മ്യൂസിയം സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപയും അനുവദിച്ചു. ശിവഗിരി കുന്നുകളാകെ പ്രകാശമാനമാക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് 80 എൽഇഡി ലാമ്പുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ഓർമ്മകൾ നിറയുന്ന അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം എന്നിവിടങ്ങളിൽ സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട് വിനിയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജന്മ സ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തിൽ സംസ്ഥാന സർക്കാർ 18 കോടി രൂപ ചെലവിൽ അത്യാധുനിക കൺവെൻഷൻ സെന്ററും, ഡിജിറ്റൽ മ്യൂസിയവും നിർമ്മിക്കുകയാണ്. രണ്ട് നിലകളിലായി 23622 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it