Kerala

അതിരുകടക്കുന്ന വിവാഹ റാഗിങിനെതിരേ പോലിസ്; പുതുജീവിതം തുടങ്ങുന്നവരുടെമേല്‍ കരിനിഴല്‍ വീഴ്ത്തരുത്

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികള്‍ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ 'രസകരമായ ആചാരങ്ങള്‍' സാമൂഹിക വിപത്തായി മാറുന്നത്. സന്തോഷത്തിന്റെ വിവാഹദിനങ്ങളില്‍ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍ വീഴ്ത്താറുണ്ട്. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികള്‍ക്ക് കാരണമാവുന്നത്.

അതിരുകടക്കുന്ന വിവാഹ റാഗിങിനെതിരേ പോലിസ്; പുതുജീവിതം തുടങ്ങുന്നവരുടെമേല്‍ കരിനിഴല്‍ വീഴ്ത്തരുത്
X

തിരുവനന്തപുരം: അതിരു കടക്കുന്ന വിവാഹ റാഗിങിനെതിരേ മുന്നറിയിപ്പുമായി കേരളാ പോലിസ്. കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ആഘോഷങ്ങളും റാഗിങുമെല്ലാം ക്രമസമാധാന പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് പോലിസ്. അതിരുകടക്കുന്ന വിവാഹ റാഗിങ് എന്നപേരില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലിസിന്റെ മുന്നറിയിപ്പ്.

ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകള്‍ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളുമായി പരിണമിക്കാറുമുണ്ട്. ഇത് സംബന്ധിച്ച പരാതികള്‍ പോലിസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്. ഇത്തരം അതിരുവിട്ട കളികള്‍ മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറിയിട്ടുണ്ടെന്നും നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും പോലിസ് മുന്നറിയിപ്പ് നല്‍കുന്നു.


കേരളാ പോലിസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അതിരുകടക്കുന്ന വിവാഹ'റാഗിങ്'

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന 'ആഘോഷങ്ങളും' റാഗിങുമെല്ലാം ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നമാവുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകള്‍ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളുമായി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സല്‍ക്കാരത്തിന്റെയും മറവിലുള്ള വിക്രിയകള്‍ സാമൂഹിക പ്രശ്‌നമാവുന്നു.

കല്യാണദിവസം വരനെയും വധുവിനെയും പലതരത്തില്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക (കോളജ് റാഗിങ് പോലെ) വാഹനം തടഞ്ഞു നിര്‍ത്തി റോഡില്‍ നടത്തുക, നടക്കുബോള്‍ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകള്‍ നല്‍കുക, സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച് ഫ്‌ളക്‌സ് അടിക്കുക, പുതിയ കുടചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല്‍ എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന എന്തും ഏതും ചെയ്യാന്‍ അന്ന് വരനും വധുവും ബാധ്യസ്ഥരാവേണ്ടിവരുന്നു. വരനെ കൂട്ടുകാര്‍ ശവപ്പെട്ടിയില്‍ കൊണ്ടുപോവുന്ന കല്യാണ കാഴ്ചയും റാഗിങ്ങില്‍ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളില്‍ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കല്‍, ബാന്റ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികള്‍ പോലിസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികള്‍ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ 'രസകരമായ ആചാരങ്ങള്‍' സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില്‍ എല്ലായിടത്തും ഇപ്പോഴിത് സര്‍വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലെകളാണ്. കാരണം അയാള്‍ മുമ്പ് കൂട്ടുകാരന്റെ വിവാഹ ദിനത്തില്‍ കൊടുത്ത പണിയാണ്. പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല്‍ കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകള്‍ ഒരുക്കിയ തമാശകളില്‍ മാനസികനില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തില്‍ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികള്‍ക്ക് കാരണമാവുന്നത്. എന്നും ഓര്‍ത്തുവയ്ക്കുവാന്‍ കൂട്ടുകാര്‍ ഒരുക്കുന്ന ഇത്തരം കലാപരിപാടികള്‍ പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍കരിനിഴല്‍ വീഴ്ത്തരുത്.

Next Story

RELATED STORIES

Share it