Kerala

മാര്‍ക്കുദാന വിവാദം: നാളെ വിസിമാരുടെ യോഗം; ഗവര്‍ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യം

കൊച്ചിയിലാണ് യോഗം ചേരുക. എംജി, കെടിയു, കണ്ണൂര്‍, കേരള അടക്കമുള്ള സര്‍വകലാശാലകളിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

മാര്‍ക്കുദാന വിവാദം: നാളെ വിസിമാരുടെ യോഗം; ഗവര്‍ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യം
X

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത വിസിമാരുടെ യോഗം നാളെ നടക്കും. അടിക്കടിയുണ്ടാവുന്ന മാര്‍ക്ക് ദാനവിവാദങ്ങളില്‍ പരസ്യമായ താക്കീത് നല്‍കിയതിന് പിന്നാലെയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിസിമാരുടെ യോഗം വിളിച്ചത്. കൊച്ചിയിലാണ് യോഗം ചേരുക. എംജി, കെടിയു, കണ്ണൂര്‍, കേരള അടക്കമുള്ള സര്‍വകലാശാലകളിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

പരീക്ഷാനടത്തിപ്പിലും നിയമനങ്ങളിലും പുനര്‍മൂല്യനിര്‍ണയങ്ങളിലുമെല്ലാം ഗവര്‍ണ്ണര്‍ക്ക് ഇതുവരെ കിട്ടിയത് നിരവധി പരാതികളാണ്. സാങ്കേതികസര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ ഗവര്‍ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യവാരം രാജ്ഭവനില്‍ നടക്കും. സാങ്കേതിക സര്‍വകലാശാലയില്‍ ചട്ടംലംഘിച്ച് മൂന്നാം മൂല്യനിര്‍ണയത്തിലൂടെ വിദ്യാര്‍ഥിയെ ജയിപ്പിച്ച സംഭവത്തിലാണ് ഗവര്‍ണറുടെ ഹിയറിങ് നടക്കുന്നത്. മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥി, പരാതി നല്‍കിയ സേവ് യൂനിവേഴിസ്റ്റി കാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍, കെടിയു വിസി എന്നിവരെയാണ് വിളിപ്പിക്കുന്നത്. നിലവില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയെ ഹിയറിങ്ങിലേക്ക് വിളിക്കുന്നില്ല.

പക്ഷേ, മൂന്നാം മൂല്യനിര്‍ണയത്തിന് നിര്‍ദേശിച്ച മന്ത്രിയുടെ ഇടപടെലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാരന്‍ തെളിവെടുപ്പില്‍ നല്‍കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ആദ്യഘട്ട തെളിവെടുപ്പിന് ശേഷമാവും ഉന്നതവിദ്യാഭ്യാസമന്ത്രിയില്‍നിന്നും വിശദീകരണം തേടുന്നതില്‍ തീരുമാനമെടുക്കുക. നിലവിലെ വിവാദങ്ങളില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് വിസിമാരുടെ നാളത്തെ യോഗത്തില്‍ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കും. എംജിയില്‍ മാര്‍ക്ക് ദാനം ചട്ടപ്രകാരമല്ലാതെ റദ്ദാക്കിയതിലും ഗവര്‍ണര്‍ യോഗത്തില്‍ നിലപാട് പ്രഖ്യാപിച്ചേക്കും.

Next Story

RELATED STORIES

Share it