Kerala

മാനസ കൊലക്കേസ്: അറസ്റ്റിലായ ബിഹാര്‍ സ്വദേശികളെ കേരളത്തിലെത്തിച്ചു; നിര്‍ണായക തെളിവുകള്‍ പുറത്ത്

മാനസ കൊലക്കേസ്: അറസ്റ്റിലായ ബിഹാര്‍ സ്വദേശികളെ കേരളത്തിലെത്തിച്ചു; നിര്‍ണായക തെളിവുകള്‍ പുറത്ത്
X

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ വിദ്യാര്‍ഥിനി പി വി മാനസയെ വെടിവച്ചുകൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു തോക്ക് നല്‍കിയതിന് ബിഹാറില്‍നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തിലെത്തിച്ചു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സോന്ത സ്വദേശി സോനു കുമാര്‍ (24), രഖിലിന് ഇയാളെ പരിചയപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ (25) എന്നിവരെയാണ് ആലുവ റൂറല്‍ എസ്പി ഓഫിസിലെത്തിച്ചത്. സോനുകുമാറിനെ ബംഗാള്‍ അതിര്‍ത്തിയില്‍നിന്നും മനീഷ് കുമാര്‍ വര്‍മയെ പട്‌നയില്‍നിന്നുമാണ് അറസ്റ്റുചെയ്തത്.

ബിഹാര്‍ പോലിസുമായി ചേര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് തയ്യാറാക്കിയ പ്രത്യേക ഓപറേഷനിലാണ് രണ്ടുപേരും കുടുങ്ങിയത്. കോതമംഗലം എസ്.ഐ മാഹീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലിസിന്റെ തീരുമാനം. അതേസമയം, മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നു. രഖില്‍ ബിഹാറില്‍ തോക്ക് വാങ്ങാന്‍ ഇടനിലക്കാരനായ മനേഷ് കുമാറിന്റെ കാറില്‍ യാത്ര ചെയ്യുന്നതും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതുമാണ് പുറത്തുവന്നത്.

മനേഷ് കുമാറിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പോലിസ് പറഞ്ഞു. തോക്ക് ഉപയോഗിക്കാന്‍ രഖിലിന് ബിഹാറില്‍നിന്ന് തന്നെ പരിശീലനം ലഭിച്ചതായി പോലിസിന് മുമ്പുതന്നെ സംശയമുണ്ടായിരുന്നു. പുതിയ തെളിവുകള്‍കൂടി ലഭിച്ചതോടെ രഖില്‍ ബിഹാറിലെത്തിയാണ് തോക്ക് വാങ്ങിയതെന്നതും പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നതും പോലിസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ്‌കുമാര്‍ എന്നിവരെ വെള്ളിയാഴ്ചയാണ് പോലിസ് പിടികൂടിയത്. രഖില്‍ 35,000 രൂപയാണ് തോക്കിന് നല്‍കിയതെന്നും തുക പണമായി നേരിട്ടുകൈമാറുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it