Kerala

കിണറ്റില്‍ കുടുങ്ങിയ അസം തൊഴിലാളിക്ക് മലയാളി രക്ഷകനായി

കൊമ്പന്‍ നാണിയുടെ അവസരോചിതമായ ഇടപെടലാണ് അസം തൊഴിലാളിയായ അമീനുല്ലാന്റെ ജീവന്‍ രക്ഷിക്കാനായത്.

കിണറ്റില്‍ കുടുങ്ങിയ അസം തൊഴിലാളിക്ക് മലയാളി രക്ഷകനായി
X

കാളികാവ്: കിണറ്റില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ കുടുങ്ങിയ അസം തൊഴിലാളിക്ക് രക്ഷകനായത് മലയാളി. പള്ളിശ്ശേരി വാഴക്കുന്നിലായിരുന്നു സംഭവം. കൊമ്പന്‍ നാണിയുടെ അവസരോചിതമായ ഇടപെടലാണ് അസം തൊഴിലാളിയായ അമീനുല്ലാന്റെ ജീവന്‍ രക്ഷിക്കാനായത്. നാണിയുടെ ധീരതയ്ക്കുള്ള അംഗീകാരമായി ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആദരിച്ചു. കാളികാവ് പോലിസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്‌പെക്ടര്‍ ജോതീന്ദ്രകുമാര്‍ ഉപഹാരം നല്‍കി.

പഴേടത്ത് അബ്ദുവിന്റെ കിണര്‍ വൃത്തിയാക്കാനാണ് അമീറുല്ല കിണറ്റിലിറങ്ങിയത്. ജോലി പൂര്‍ത്തിയാക്കി കയറുമ്പോള്‍ പാതിവഴിയില്‍ അമീനുല്ല തളര്‍ന്നു. പാറക്കെട്ടുള്ള കിണറിലേക്ക് വീണാല്‍ വലിയ ദുരന്തത്തിന് വഴിവയ്ക്കും. കയറില്‍ തൂങ്ങിക്കിടന്ന ഇയാളെ നാട്ടുകാര്‍ സാഹസപ്പെട്ട് പിടിച്ചുനിര്‍ത്തി. പള്ളിശ്ശേരിയില്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്ന പ്രവൃത്തിയുടെ ശുചീകരണത്തിലായിരുന്നു നാണി. വിവരമറിഞ്ഞെത്തിയ നാണി മറ്റൊന്നും ചിന്തിക്കാതെ അമീനുല്ല തുങ്ങിക്കിടക്കുന്ന കയറിലൂടെ തന്നെ കിണറ്റിലേക്കിറങ്ങി.

തന്നേക്കാള്‍ ഭാരമുള്ള അസം തൊഴിലാളിയെ മേല്‍പോട്ടുയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ അമീനുല്ലയുടെ കാലുകള്‍ക്കിടയിലൂടെ കയര്‍ കോര്‍ത്തിട്ട് മേല്‍പോട്ട് വലിച്ചുകയറ്റി. ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തിന് മലയാളി തയ്യാറായിരുന്നില്ലെങ്കില്‍ രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നുവെന്ന് അമീനുല്ല പറയുന്നു. കിണറ്റില്‍നിന്ന് പുറത്തുകടന്ന അമീനുല്ല വിങ്ങിപ്പൊട്ടിയാണ് നാണിയോട് നന്ദി പറഞ്ഞത്.

Next Story

RELATED STORIES

Share it