Kerala

മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാനവട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്.

മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
X

ശബരിമല: അയ്യപ്പഭക്തര്‍ ദര്‍ശനസുകൃതത്തിനായി കാത്തിരിക്കുന്ന മകരവിളക്ക് നാളെ. മകരജ്യോതിയുടെ പുണ്യംനുകരാന്‍ സന്നിധാനത്ത് തീര്‍ഥാടകരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാനവട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകീട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക. തിങ്കളാഴ്ച വൈകീട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. തുടര്‍ന്നു മകരജ്യോതി തെളിയും. മകരസംക്രമപൂജ രാത്രി 7.52നാണ്. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്കുമാറുന്ന സക്രമമുഹൂര്‍ത്തത്തില്‍ അയ്യപ്പന് സംക്രമാഭിഷേകം നടക്കും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തവണ തീര്‍ഥാടകരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പോലിസ് നടപടികളും ഭയന്നു മലയാളി തീര്‍ഥാടകരില്‍ നല്ലൊരുഭാഗവുമെത്തിയിട്ടില്ല. തെലങ്കാന, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ജ്യോതി കാണാന്‍ തമ്പടിച്ചവരില്‍ ഏറെയും. മകരവിളക്കിന് സുരക്ഷയൊരുക്കാനായി 2,275 പോലിസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാനാണ് തീരുമാനം.

സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്ന് പോലിസ് അറിയിച്ചു. മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ടയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. സുരക്ഷ കണക്കിലെടുത്ത് രണ്ടുദിവസം ടിപ്പര്‍ ലോറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it