Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കെഎഎസ് അന്തിമവിജ്ഞാപനം മരവിപ്പിക്കാന്‍ നീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. മുസ്്‌ലിം സംഘടനകള്‍ ഒന്നടങ്കം ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമാവുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കെഎഎസ് അന്തിമവിജ്ഞാപനം മരവിപ്പിക്കാന്‍ നീക്കം
X

തിരുവനന്തപുരം: സംവരണ അട്ടിമറിക്കെതിരേ പ്രതിഷേധം ശക്തമായതോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി (കെഎഎസ്)ന്റെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നത് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. മുസ്്‌ലിം സംഘടനകള്‍ ഒന്നടങ്കം ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമാവുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന നിര്‍ദേശം ബന്ധപ്പെട്ട വകുപ്പിന് സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനത്തിനുള്ള ഒരുക്കങ്ങള്‍ പിഎസ്‌സിയും മരവിപ്പിച്ച അവസ്ഥയിലാണ്.

ഡിസംബറില്‍ വിജ്ഞാപനമിറക്കാന്‍ തിരക്കിട്ട് നടത്തിയ നടപടികളാണ് പിഎസ്‌സിയും നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ തലത്തില്‍നിന്ന് പച്ചക്കൊടി കിട്ടാതെ തുടര്‍നടപടി വേണ്ടെന്നാണ് പിഎസ്‌സി നിലപാട്. 150 ഓളം തസ്തികയുള്ള കെഎഎസ്സില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് മാത്രമാണ് സംവരണം വ്യവസ്ഥചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം മൂന്നിലും സംവരണമില്ലാത്തത് സംവരണതത്വങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

തസ്തിക മാറ്റത്തിന് സംവരണം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരേ മുസ്്‌ലിം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനകള്‍ കോഴിക്കോട് യോഗം ചേര്‍ന്ന് യോജിച്ച പ്രക്ഷോഭത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നു. പിന്നാക്കവിഭാഗങ്ങളെ ഒപ്പംനിര്‍ത്തി മതില്‍ തീര്‍ത്തിട്ട് അവരെ വഞ്ചിച്ചെന്ന് വിമര്‍ശനമുയരുമെന്നതാണ് പുനരാലോചനയ്ക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. സംവരണത്തിലെ ആശങ്കകള്‍ ദൂരീകരിച്ച് മാത്രം തുടര്‍നടപടി മതിയെന്നാണ് മുന്നണി നേതൃത്വത്തിലുണ്ടായ ധാരണ.








Next Story

RELATED STORIES

Share it