Kerala

തീവണ്ടിയില്‍ യുവതിക്കു നേരെ ആക്രമണം; സ്വമേധയ കേസെടുത്ത് ഹൈക്കോടതി;പ്രതി ബാബുക്കുട്ടനായി വലവിരിച്ച് പോലിസ്

ആക്രമണത്തില്‍ നിന്നും രക്ഷ നേടാനായി തീവണ്ടിയില്‍ നിന്നും ചാടി തലയക്ക് ഗുരുതരമായി പരിക്കേറ്റ മുളന്തുരുത്തി സ്വദേശി ആശ(31) അപകടനില തരണം ചെയ്തു.ആരോഗ്യ നില മെച്ചപ്പെട്ടതിനെതുടര്‍ന്ന് ആശയെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി

തീവണ്ടിയില്‍ യുവതിക്കു നേരെ ആക്രമണം; സ്വമേധയ കേസെടുത്ത് ഹൈക്കോടതി;പ്രതി ബാബുക്കുട്ടനായി വലവിരിച്ച് പോലിസ്
X

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു.പോലിസിനോടും റെയില്‍വേയോടും കോടതി വിശദീകരണം തേടി.പ്രതി ബാബുക്കുട്ടനെ കണ്ടെത്താന്‍ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ആക്രമണത്തില്‍ നിന്നും രക്ഷ നേടാനായി തീവണ്ടിയില്‍ നിന്നും ചാടി തലയക്ക് ഗുരുതരമായി പരിക്കേറ്റ മുളന്തുരുത്തി സ്വദേശി ആശ(31) അപകടനില തരണം ചെയ്തു.ആരോഗ്യ നില മെച്ചപ്പെട്ടതിനെതുടര്‍ന്ന് ആശയെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി.

ആശയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി പോലിസ് ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തുന്നത്. 20 അംഗ പോലിസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.പോലിസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. വീട്ടുകാരുമായും വലിയ ബന്ധമില്ല.വല്ലപ്പോഴും മാത്രമാണ് വീട്ടില്‍ എത്താറുള്ളത്.സാധാരണ ഇയാള്‍ തങ്ങാറുള്ള സ്ഥലങ്ങളിലെല്ലാം പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.നൂറനാട് പോലിസില്‍ അടക്കം വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.തീവണ്ടിയില്‍ വെച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയതുമായി ബന്ധപ്പെട്ട് കൊല്ലം പോലിസ് നേരത്തെ ഇയാളെ പിടികൂടിയിട്ടുള്ളതാണ്.വൈകാതെ തന്നെ ഇയാള്‍ പിടിയിലാകുമെന്നാണ് പോലിസ് പറയുന്നത്.

ബുധനാഴ്ച രാവിലെയാണ് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച് ആശയക്ക് നേരെ ആക്രമണം ഉണ്ടായത്.കാഞ്ഞിരമറ്റത്തിനും ഓലിപ്പുറത്തിനുമിടയ്ക്കാണ് സംഭവം. ചെങ്ങന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയായ ആശ ജോലിക്കു പോകുന്നതിനായി മുളന്തുരത്തിയില്‍ നിന്നാണ് തീവണ്ടിയില്‍ കയറിയത്.വനിതാ കംപാര്‍ട്ടുമെന്റിലാണ് ആശ കയറിയത്.ആശയല്ലാതെ മറ്റാരും ഈ കംപാര്‍ട്ട്‌മെന്റില്‍ ഇല്ലായിരുന്നു. ഇതേ തീവണ്ടിയിലെ മറ്റൊരു കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന പ്രതി ബാബുക്കുട്ടന്‍ തീവണ്ടി സ്റ്റേഷനില്‍ നിന്നും വിടുന്നതിനു തൊട്ടുമുമ്പ് വനിതാ കംപാര്‍ട്ടുമെന്റില്‍ വന്നു കയറുകയായിരുന്നു.തുടര്‍ന്ന് കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ അടച്ച ഇ.യാള്‍ ആശയുടെ സമീപം വന്നിരുന്നതിനു ശേഷം ഇവരുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ബലമായി പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ ആശയുടെ നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാലയും വളയും ബലമായി ഊരി വാങ്ങി.ഇതിനു ശേഷം ഇയാള്‍ വീണ്ടും ആശയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ആശ ഇയാളുടെ പിടിയില്‍ നിന്നും രക്ഷപെട്ട് തീവണ്ടിയുടെ വാതിലിനടത്തേക്ക് ഓടി.അക്രമി പിന്നാലെ ചെന്നെങ്കിലും ആശ വാതില്‍ തുറന്ന് പടിയില്‍ പിടിച്ച് പുറത്തേക്ക് തൂങ്ങി കിടന്നു.അപ്പോഴും ഇയാള്‍ ആശയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ആശയുടെ കൈ വാതില്‍പടിയില്‍ നിന്നും വിടുവിക്കുകയും ചെയ്തു. ഇതോടെ ആശ തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

ട്രാക്കിലേക്ക് ആശ വീഴുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി.തുടര്‍ന്ന് നാട്ടുകാരുടെ ഫോണില്‍ നിന്നും ആശ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം ധരിപ്പിച്ചു.തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ആശയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് തീവണ്ടിയില്‍ കറങ്ങി നടന്ന് അക്രമം കാട്ടുന്ന ഏതാനും പ്രതികളുടെ ഫോട്ടോ കാണിച്ചതില്‍ നിന്നാണ് പ്രതിയെ ആശ തിരിച്ചറിഞ്ഞത്.

Next Story

RELATED STORIES

Share it