Kerala

സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം: ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്ത് പകരുന്നതെന്ന് കെയുഡബ്ലിയുജെ

അച്ചടി ടെലിവിഷന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിതള്ളിയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുളള രണ്ടംഗ ബഞ്ച് മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം:  ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്ത് പകരുന്നതെന്ന് കെയുഡബ്ലിയുജെ
X

കോട്ടയം: മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്നതിനിടെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ഉയര്‍ത്തിപിടിച്ചുളള കേരള ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്ത് പകരുന്നതും നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് കെയുഡബ്ലിയുജെ കോട്ടയം ജില്ലാ കമ്മിറ്റി.

അച്ചടി ടെലിവിഷന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിതള്ളിയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുളള രണ്ടംഗ ബഞ്ച് മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജനാധിപത്യത്തിന്റെ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താനുളള നീക്കങ്ങള്‍ക്കിടെ അടുത്തയിടെ സുപ്രിംകോടതിയും 2018ല്‍ മുംബൈ ഹൈക്കോടതി സിംഗിംള്‍ ബഞ്ചും നടത്തിയ വിധി പ്രസ്താവങ്ങള്‍ അധികൃതരുടെ കണ്ണുതുറപ്പിച്ചില്ലെന്നാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന്‌കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ സെക്രട്ടറി എസ്. സനില്‍ കുമാര്‍ ട്രഷറര്‍ ദിലീപ് പുരയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യ സമൂഹത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയാനുളള അവകാശം നിലനിര്‍ത്തുകയും അറിയിക്കുക എന്ന ധര്‍മം നിറവേറ്റുകയും ചെയ്യുന്ന ഉച്ചഭാഷിണികളാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്കു മുന്നിലെത്തി തങ്ങളുടെ ചില വിയോജിപ്പുകള്‍ തുറന്നു പറഞ്ഞ സുപ്രിംകോടതി ജഡ്ജിമാരുടെ നീക്കവും ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന സന്ദര്‍ഭമായിരുന്നു.

വാര്‍ത്തയെഴുത്തിനെ വരുതിയിലാക്കാനും വരിഞ്ഞു മുറുക്കാനുമുള്ള അങ്ങേയറ്റം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

വാര്‍ത്ത ശേഖരിക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണെന്നതിനാല്‍ ഇത്തരത്തിലുളള ഏതു നീക്കവും തൊഴിലാളി വിഭാഗമായ മാധ്യമപ്രവര്‍ത്തകരെയാണ് ബാധിക്കുന്നത്. വാര്‍ത്തയുടെ നിജസ്ഥിതി അറിയാനും ആരായാനും അതാത് മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വത്തോടെയുള്ള സംവിധാനവും ശൃംഖലയും ഉണ്ട്. അതിന് പുറത്ത് വസ്തുതാ പരിശോധനയെന്നത് മറ്റു ചില ലക്ഷ്യ ങ്ങളോടെയാണെന്ന് മാധ്യമ സമൂഹം കരുതുന്നു.

നേരത്തെ ദ്യശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതികരണം തേടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം അന്ന് യൂനിയന്‍ നേതൃത്വം ഉയര്‍ത്തുകയും ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ തയാറാവുകയും ചെയ്തു. കേരളത്തിന്റെ നിലവിലുളള സാഹചര്യത്തില്‍ ഈ വിധിയ്ക്ക് ഏറെ പ്രസക്തിയുണ്ട്.

നീതിപീഠം നല്‍കിയ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ നയനിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവുമെന്ന് കെയുഡ്ബ്ലിയുജെ ഭാരവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it