Kerala

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോഴിക്കോടിന്റെ വികസനപാതയിലെ നാഴികക്കല്ല്

വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്റ്റേഷനൊരുക്കിയത്.

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോഴിക്കോടിന്റെ വികസനപാതയിലെ നാഴികക്കല്ല്
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചതോടുകൂടി കുന്ദമംഗലത്തുകാരുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും നാഷനല്‍ ഹൈവേ 766 ലെ സുപ്രധാന ജങ്ഷനും ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനി സിവില്‍സ്റ്റേഷനില്ലാത്തത് വലിയൊരു പോരായ്മയായിരുന്നു. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്റ്റേഷനൊരുക്കിയത്.

പി ടി എ റഹിം എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം വി ബാലകൃഷ്ണന്‍ നായര്‍ പ്രസിഡന്റായ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് മിനി സിവില്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് 50 സെന്റ് സ്ഥലം ലഭ്യമാക്കിയത്. മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് 577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുള്ള അഞ്ചുനിലകളാണുള്ളത്. ഒന്നാംഘട്ട നിര്‍മാണത്തില്‍ സിവില്‍ ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ 3,59,27,595 ചെലവായിട്ടുണ്ട് കൂടാതെ ലിഫ്റ്റ് സജ്ജീകരണത്തിനായി 25 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.

കെട്ടിടത്തിലെ രണ്ടാംഘട്ട നിര്‍മാണത്തിനായി 4.20 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. കെട്ടിടത്തിലെ സിവില്‍ പ്രവര്‍ത്തികള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കുന്നതിനായി 2,64, 19,000 ചെലവഴിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മൊത്തം വിസ്തൃതി 2956 മീറ്റര്‍ സ്‌ക്വയറാണ്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ കുന്ദമംഗലം സബ് ട്രഷറി, ഫുഡ് സേഫ്റ്റി ഓഫിസ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫിസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയറിങ് സെക്ഷന്‍, കൃഷി ഭവന്‍, കുന്ദമംഗലം പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് യൂനിറ്റ്, കിഫ്ബി എന്നീ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്.

രണ്ടാം നിലയില്‍ സെക്ഷന്‍ ഓഫിസ്, കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്റ്റാഫ് ഡൈനിങ്ങ് റൂം, റിക്രിയേഷന്‍ റൂം, യുപിഎസ് റൂം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയില്‍ എക്‌സൈസ് റേഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമാണ് ഉള്‍പ്പെടുത്തിയത്. കൂടാതെ 90 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോണ്‍ഫറന്‍സ് ഹാളും അനുബന്ധ വെയ്റ്റിംഗ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.

നാലാം നിലയില്‍ ഭൂജലവകുപ്പ് റീജ്യനല്‍ അനലിറ്റിക്കല്‍ ലബോറട്ടറി, അനര്‍ട്ട് ജില്ലാ ഓഫിസ്, ആര്‍ക്കിയോളജി ഹെറിറ്റേജ് നിലയം എന്നിവ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലമനുവദിച്ചിട്ടുണ്ട്. എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഫയര്‍ സ്റ്റെയര്‍ ഉള്‍പ്പെടെ രണ്ടു സ്റ്റെയര്‍ റൂം, ലോബി, പാസേജ് എന്നിവയും കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിങ്ങിനുമായി ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്റെ കോമ്പൗണ്ട് വഴിയാണ് ഗേറ്റ് നിര്‍ മിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈല്‍ പാകി പാര്‍ക്കിങ്ങിനും സൗകര്യപ്പെടുത്തും.

Next Story

RELATED STORIES

Share it